വനത്തിൽ അകപ്പെട്ടുപോയ ആയിരക്കണക്കിന് കുടിയേറ്റക്കാർക്കായി സഹായം അഭ്യർത്ഥിച്ച് ലാറ്റിനമേരിക്കൻ ബിഷപ്പുമാർ

കൊളംബിയക്കും പനാമക്കും ഇടയിലുള്ള വനത്തിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ സഹായിക്കാൻ ആവശ്യപ്പെട്ട് ലാറ്റിനമേരിക്കൻ ബിഷപ്പുമാർ. കൊളംബിയയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് (CEC), ലാറ്റിനമേരിക്കൻ, കരീബിയൻ എക്‌സീലിയൽ നെറ്റ്‌വർക്ക് ഫോർ മൈഗ്രേഷൻ, ഡിസ്‌പ്ലേസ്മെന്റ്, റഫ്യൂജ് ആൻഡ് ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് (CLAMOR), മധ്യ അമേരിക്കയിലെ എപ്പിസ്കോപ്പൽ സെക്രട്ടേറിയറ്റ് (SEDAC) എന്നിവയുടെ സംയുക്ത പ്രസ്താവന അറിയിച്ചതാണ് ഇക്കാര്യം. അതിർത്തിപ്രദേശത്തെ മാനുഷികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ സംയുക്ത പ്രസ്താവന.

പനാമൻ അധികൃതരുടെ കണക്കുകൾ പ്രകാരം, കൊളംബിയൻ-പനാമൻ അതിർത്തിയിലെ ഡാരിയൻ എന്ന അപകടകരമായ വനത്തിലൂടെ പതിനായിരത്തിലധികം കുടിയേറ്റക്കാർ ഒരു നല്ല ഭാവി തേടി അമേരിക്കയിലേക്കും കാനഡയിലേക്കും സഞ്ചരിക്കുന്നുണ്ട്. ഈ വർഷം ഇതുവരെ 40,000 -ത്തിലധികം കുടിയേറ്റക്കാർ ഇപ്രകാരം അതിർത്തി കടന്നിട്ടുണ്ട്.

കൊളംബിയൻ തുറമുഖത്ത് ഹെയ്തി, ക്യൂബ, വെനസ്വേല, സെനഗൽ, ഇന്ത്യ, പാക്കിസ്ഥാൻ, കോംഗോ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, ഘാന എന്നിവിടങ്ങളിൽ നിന്നും ആയിരക്കണക്കിന് കുടിയേറ്റക്കാർ എത്തിച്ചേർന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഇവർ ഡാരിയൻ കടക്കാൻ പനാമയുടെ അതിർത്തിയിലേക്ക് കൊണ്ടുപോകുന്ന ബോട്ടുകൾക്കായി തുറമുഖത്ത് കാത്തുനിൽക്കുന്നു. വളരെ അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന ഇവർക്ക് അനേകരിൽ നിന്നും കരുണ ആവശ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.