പ്രശ്നബാധിതമായ സഭയെ രക്ഷിക്കുവാൻ അല്മയർക്കും കഴിയണം: മേഗൻ കോക്ലി 

പലതരത്തിലുള്ള പ്രതിസന്ധികൾ മൂലം വലയുന്ന കത്തോലിക്കാ സഭയെ സഹായിക്കുവാനും നവീകരിക്കുവാനും ഓരോ അല്മയനും കഴിയണമെന്ന് വ്യക്തമാക്കി മേഗൻ കോക്ലി. ‘പ്രതിസന്ധി സമയങ്ങളിൽ അല്മയരുടെ സഭയിലെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മേഗന്‍. ഫിലാഡൽഫിയ രൂപതയുടെ പുതുസുവിശേഷവൽക്കരണത്തിനായുള്ള ഡയറക്ടറാണ് മേഗൻ കോക്ലി.

പ്രാർത്ഥന, സഹനങ്ങൾ, ക്ഷമ, ജീവകാരുണ്യ പ്രവർത്തികൾ എന്നിവയിലൂടെ സഭയെ സമൂലമായി പുനരുജ്ജീവിപ്പിക്കാൻ അല്മയർക്ക് കഴിയും. ഒപ്പംതന്നെ വിശ്വാസമൂല്യങ്ങൾ പുതു തലമുറയ്ക്ക് കൈമാറുന്നതിനും അതിൽ അവരെ ഉറപ്പിക്കുന്നതിനും അങ്ങനെ വിശ്വാസമുള്ള തലമുറകളെ വാർത്തെടുക്കുന്നതിനും അല്മയർക്കുള്ള പങ്ക് നിർണ്ണായകമാണ് – മേഗൻ ചൂണ്ടിക്കാട്ടി.

തിരുവെഴുത്ത്, സഭയുടെ പഠനങ്ങൾ, ചരിത്രപരമായ ഉദാഹരണങ്ങൾ, മതപീഡനങ്ങൾ ഇവയെല്ലാം പ്രത്യാശയുടെ സന്ദേശം പകരുന്നതായിട്ടാണ് കാലം തെളിയിച്ചിരിക്കുന്നത്. നോത്ര ദാം കത്തീഡ്രൽ തകർന്നപ്പോൾ പ്രാർത്ഥനയുമായി ഓടിക്കൂടിയ വിശ്വാസികൾ, തിരുശേഷിപ്പുകൾ സംരക്ഷിക്കാനായി ജീവൻ പണയം വെച്ചിറങ്ങിയവർ ഇവരെല്ലാം വിശ്വത്തിന്റെ സാക്ഷ്യങ്ങളാണ്. എന്ത് സംഭവിച്ചു എന്നതല്ല മറിച്ച് നാം എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിലാണ് കാര്യം – മേഗൻ വ്യക്തമാക്കി.