കുറവിലങ്ങാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് സന്ദര്‍ശിക്കാന്‍ ഫ്രാൻസിസ് മാർപാപ്പയ്ക്കു ക്ഷണം. പാപ്പ കുറവിലങ്ങാട് സന്ദര്‍ശിക്കണം എന്ന ആഗ്രഹം കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ മാർപാപ്പയെ അറിയിച്ചു. കുറവിലങ്ങാട് മുൻ അസി.വികാരി ഫാ. ഇമ്മാനുവൽ പാറേക്കാട്ടുവഴിയാണ് മാർപാപ്പയെ ക്ഷണപത്രം നൽകി കുറവിലങ്ങാട്ടേക്കു ക്ഷണിച്ചത്. ആർച്ച്പ്രീസ്റ്റ് ഇറ്റാലിയൻ ഭാഷയിൽ തയാറാക്കിയ ക്ഷണപത്രമാണ് ഫാ. ഇമ്മാനുവൽ മാർപാപ്പായ്ക്കു കൈമാറിയത്.
ഫാ. ഇമ്മാനുവൽ പാപ്പയെ സന്ദർശിച്ച അവസരത്തില്‍ മരിയൻ തീർഥാടനകേന്ദ്രമായ കുറവിലങ്ങാട്ട് സേവനം ചെയ്തതായി അറിയിച്ചു. അപ്പോള്‍ ഈ സ്ഥലം സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്വകാര്യസന്ദർശനത്തിന് അവസരം ലഭിച്ചപ്പോൾ രേഖാമൂലം ക്ഷണപത്രം നൽകിയത്. സന്തോഷസൂചകമായി തിരുസ്വരൂപം കൈമാറുകയും ചെയ്തു. തടിയിൽ തീർത്ത രൂപമാണ് സമ്മാനിച്ചത്. ഒന്നാം നൂറ്റാണ്ടിൽത്തന്നെ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമെന്നും സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കിഎപ്പിസ്കോപ്പൽ ആർച്ച്ഡീക്കൻ തീർഥാടന ദേവാലയമെന്നും രേഖപ്പെടുത്തിയാണ് രൂപം നൽകിയത്.
വിശ്വാസിമൂഹത്തിന് അനുഗ്രഹാശംസകൾ നേരുന്നതായും മാർപാപ്പ അറിയിച്ചു. ഇടവകയിലെ കുടുംബങ്ങളുടെ പേരിൽ പാപ്പയ്ക്ക് നന്ദി അറിയിച്ചു.