ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ മൂലം അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കി കരുതലൊരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി.

അരി, പഞ്ചസാര, കടല, ചെറുപയര്‍, റവ, ചായപ്പൊടി, ഗോതമ്പുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, കടുക്, കുക്കിംഗ് ഓയില്‍, ഉപ്പ്, ജീരകം, കുളി സോപ്പ് എന്നിവയടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് കെ.എസ്.എസ്.എസ് സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ വീടുകളില്‍ എത്തിച്ചുനല്‍കിയത്. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു.

കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി. ജെസ്സില്‍, ഷൈല തോമസ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, കോര്‍ഡിനേറ്റര്‍ ജിജി ജോയി എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ് ഭക്ഷ്യകിറ്റുകള്‍ കെ.എസ്.എസ്.എസ് വിതരണം ചെയ്തത്.

കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 60 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. വരും ദിനങ്ങളില്‍ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.