ബോണക്കാട് സംഭവം: പോലീസ് നടപടിയില്‍ കെആര്‍എല്‍സിസി ശക്തമായി പ്രതിഷേധിച്ചു

കൊച്ചി: ബോണക്കാട് കുരിശുമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ കെആര്‍എല്‍സിസി സെക്രട്ടേറിയറ്റ് യോഗം ശക്തമായി പ്രതിഷേധിച്ചു. കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസം. മന്ത്രിതല ചര്‍ച്ചകളില്‍ സമവായത്തിനു തയാറെന്ന് അറിയിക്കുകയും തീര്‍ഥാടനത്തിനെത്തിയ വിശ്വാസികളെ തടഞ്ഞു പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്നും കെആര്‍എല്‍സിസി വിലയിരുത്തി.

60 വര്‍ഷം മുമ്പു സ്ഥാപിച്ചിട്ടുള്ള ബോണക്കാട് മലയിലെ കുരിശിന്റെ സമീപത്തു ചെന്നു വിശ്വാസികള്‍ക്കു പ്രാര്‍ഥിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തടസം നില്ക്കരുതെന്നു യോഗം ആവശ്യപ്പെട്ടു. ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിവന്നിരുന്ന തീര്‍ഥാടനത്തില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കി വിശ്വാസകളെ പോലീസിനെ ഉപയോഗിച്ചു നേരിട്ട സംഭവത്തില്‍ ദുരൂഹതയുണ്ട്. അക്രമത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരുന്നെങ്കിലും ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് എല്ലാ രൂപതകളിലും ഇന്നും നാളെയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.