ഞാന്‍ അഹങ്കരിക്കുന്നതിനെക്കാള്‍
എത്രയോ പരിമിതമാണ്
എന്റെ അറിവ്.
നമ്മുടെയൊക്കെ ജീവിതങ്ങളില്‍ സംഭവിച്ചിട്ടുണ്ടാവാന്‍ സാധ്യതയുള്ള ഒരു കാര്യം. നമ്മള്‍ തിരക്കേറിയ ഒരു ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു. അപ്പോള്‍ പെട്ടെന്ന് ഒരാള്‍ നമ്മുടെ അടുത്തേക്ക് ഓടിയെത്തുന്നു. നമ്മുടെ കൈപിടിച്ച് കുലുക്കിയിട്ട് ചോദിക്കുന്നു.
”അറിയോ?”
നമ്മള്‍ ഒരു പതറിയ ചിരിയോടെ ഒരു നിമിഷം നില്‍ക്കുന്നു. ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ മറിച്ചു നോക്കുന്നു. ആരാ ണിയാള്‍? ആളെ പിടികിട്ടുന്നില്ലെങ്കിലും നമ്മള്‍ പറയും
”ഓ പിന്നില്ലേ. അറിയും. എങ്ങനെ മറക്കാനാവും.”
അതോടെ ആഗതന് സന്തോഷമാകും. കാണല്‍ ശുഭപര്യവ സായിയാകും. അപരര്‍ നമ്മെ അറിയുന്നു എന്ന കാര്യം നമ്മെ സന്തു ഷ്ടരാക്കും തീര്‍ച്ചയായിട്ടും. പക്ഷേ നമ്മെ അറിയുന്നവര്‍ എന്ന് നമ്മള്‍ കരുതുന്നവര്‍, നമ്മെ അറിയുന്നില്ല എന്ന് കരുതു കയും പറയുകയും ചെയ്യുകയാണെങ്കില്‍ നമുക്കെന്ത് വിഷമമായിരിക്കും.
അതുപോലൊരു സന്ദര്‍ഭം ക്രിസ്തുവിന് ഉണ്ടാകുന്നു. മൂന്നുവര്‍ഷം തന്റെ തന്നെ കൂടെ നടന്ന് തന്റെ വചനങ്ങള്‍ ശ്രവി ക്കുകയും തന്റെ അത്ഭുതങ്ങള്‍ കാണുകയും ചെയ്ത പീലിപ്പോസിനോട് ക്രിസ്തു ചോദിക്കുന്നു.
”ഇക്കാലമത്രെയും ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരുന്നിട്ടും പീലിപ്പോസെ നീ എന്നെ അറിയുന്നില്ലേ?”
തന്റെ കൂടെ നടന്നിട്ടും ശിഷ്യര്‍ തന്നെ അറിയുന്നില്ലല്ലോ എന്ന സങ്കടം ആയിരുന്നിരിക്കണം ക്രിസ്തുവിന് അപ്പോള്‍.
കൂടെയുള്ളവനെ അറിയുക പരമപ്രധാനമാണ്. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും അറിയുക ഏറ്റവും ആവശ്യമാണ് കുടുംബജീവിതത്തില്‍. അപരനെ അറിയാതിരിക്കുന്ന താണ് പല കുടുംബപ്രശ്‌നങ്ങളുടെയും കാരണവും കാതലുമായി നില്‍ക്കുന്നത്. നമുക്കു തോന്നും നമുക്ക് എല്ലാവരെയും അറിയാമെന്ന്. സത്യത്തില്‍ നമുക്ക് ആരെയും അറിഞ്ഞുകൂടാ എന്നതാണ് പരമാര്‍ത്ഥം.
മഞ്ഞുമലകളെപ്പറ്റി കേട്ടിട്ടില്ലേ. പഴയ വലിയ ടൈറ്റാനിക് ഇടിച്ചു തകര്‍ന്നത് ഒരു മഞ്ഞുമലയിലാണ്. ഇത്തരം മഞ്ഞു മലകളുടെ വളരെക്കുറവ് ഭാഗം മാത്രമേ പുറത്തു കാണുകയു ള്ളൂ. ബഹുഭൂരിപക്ഷവും വെള്ളത്തിന് അടിയില്‍ ആയിരിക്കും. നമുക്ക് അപരനെക്കുറിച്ചുള്ള അറിവും മഞ്ഞുമലയെപ്പോലെയാ ണ്. അപരന്റെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ആയിരത്തിലൊരംശം മാത്രമേ നമുക്ക് അറിവുള്ളൂ. എല്ലാം അറിയാം എന്ന് നമ്മള്‍ വ്യര്‍ത്ഥമായി ചിന്തിക്കുന്നു.
ഒരു ഗ്രാമീണ സ്‌കൂള്‍. കര്‍ഷകരുടെ കുട്ടികളാണ് അവിടെ പഠിക്കുന്നവരില്‍ കൂടുതലും. ഒരു ദിവസം ക്ലാസ് നടക്കുന്ന സമയം. ഒന്‍പതാം ക്ലാസിലെ അദ്ധ്യാപകന്‍ സുന്ദരമായി ക്ലാസെടുക്കുന്നു. അദ്ദേഹം നോക്കിയപ്പോള്‍ അതാ ഒരു കുട്ടി തന്റെ ക്ലാസിനെക്കാള്‍ സുന്ദരമായി ഇരുന്ന് ഉറങ്ങുന്നു. അദ്ദേഹത്തിന് അരിശമായി. അവനെ എഴുന്നേല്‍പിച്ച് നിര്‍ത്തി, അടിച്ചു.
എന്നിട്ടും അരിശം തീരാഞ്ഞിട്ട് കുട്ടിയെ ഹെഡ്മാസ്റ്ററുടെ അടുത്തേയ്ക്ക് അയച്ചു. ഹെഡ്മാസ്റ്റര്‍ അവനെ തന്റെ മുമ്പിലു ള്ള കസേരയില്‍ ഇരുത്തി.
എന്തുകൊണ്ടാണ് ഉറങ്ങിയതെന്ന് ചോദിച്ചു. ഒരു കരച്ചിലായിരുന്നു മറുപടി. കരച്ചിലൊടുങ്ങിയപ്പോള്‍ അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചു. വിതുമ്പിക്കൊണ്ട് അവന്‍ പറഞ്ഞു:”എന്റെ അച്ഛന്‍ നേരത്തെ മരിച്ചുപോയി. അമ്മ ഇപ്പോള്‍ രോഗിണിയായി കിടപ്പിലാണ്. രണ്ട് അനുജത്തിമാര്‍. അവരും ഈ സ്‌കൂളിലാണ് പഠിക്കുന്നത്. റബ്ബര്‍ വെട്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇപ്പോ അമ്മ കിടപ്പിലായതിനാല്‍ ഞങ്ങള്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് മരംവെട്ടി പാലെടുത്ത്, ഉറച്ചുവച്ചിട്ടാണ് സ്‌കൂളില്‍ വരുന്നത്. ഇന്ന് രാവിലെ ഒന്നും കഴിച്ചതും ഇല്ല.”
അവന്‍ പറഞ്ഞവസാനിപ്പിച്ചു. ക്ലാസില്‍ വച്ച് അദ്ധ്യാപകന്‍ അവനെ അടിക്കും മുമ്പ് അവനെ അറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍.
അദ്ധ്യാപകന്‍ കുട്ടികളെ അറിയാന്‍ ശ്രമിച്ചാല്‍, ആതുരശു ശ്രൂഷകര്‍ രോഗികളെ അറിയാന്‍ ശ്രമിച്ചാല്‍, കുടുംബജീവിതം നയിക്കുന്നവര്‍ പരസ്പരം അറിയാന്‍ ശ്രമിച്ചാല്‍ പല പ്രശ്‌നങ്ങ ള്‍ക്കും ഉത്തരമാകും. ഏവര്‍ക്കും സമാധാനപൂര്‍ണമായ ജീവിതം കൈവരികയും ചെയ്യും.
ഇവിടെ എല്ലാവര്‍ക്കും അങ്ങോട്ട് അറിയിക്കാനാണ് ആഗ്രഹം. താനാരാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിലാണ് നമ്മുടെയൊക്കെ സന്തോഷം അടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ ആരാണെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും നാം പലപ്പോഴും താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. കുടും ബജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം ഇതുതന്നെ.
കല്യാണം കഴിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരസ്പരം അറിയാത്തവര്‍. ഭര്‍ത്താവിന്റെ രുചിയും, ഇഷ്ടമുള്ള വസ്ത്രങ്ങളുടെ കളറും, ഇഷ്ടമുള്ള സാഹചര്യങ്ങളും തീര്‍ച്ച യായും ഒരു ഭാര്യ മനസിലാക്കിയിരിക്കണം. അതുപോലെ തന്നെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഭര്‍ത്താവും മനസിലാക്കിയിരിക്കണം.
അല്ലെങ്കില്‍ പണ്ടൊരു കൗണ്‍സലിംഗ് സെഷനില്‍ ഒരു കുടുംബം പറഞ്ഞതുപോലെ, ”പത്തിരുപത് വര്‍ഷങ്ങള്‍ ഒന്നിച്ചു ജീവിച്ചു എന്നേഉള്ളൂ. അഞ്ചാറ് മക്കള്‍ ഉണ്ടായി എന്നേ ഉള്ളൂ. ഞങ്ങള്‍ക്ക് ഇപ്പോഴും പരസ്പരം അറിയില്ല” എന്ന് പറയേണ്ടി വരും.
കൂടെ ഉണ്ടായിരിക്കുന്നവരെ അറിയുകയാണ് ഏറ്റവും ആവശ്യം. നിനക്ക് നന്നായി ക്ലാസെടുക്കാന്‍ അറിയാമായിരിക്കും, നന്നായി രോഗി ശുശ്രൂഷ നടത്താന്‍ അറിയാമായിരിക്കും, നന്നായി പ്രാര്‍ത്ഥിക്കുമായിരിക്കും, നന്നായി കളിക്കുമായിരിക്കും, നന്നായി ജോലികള്‍ ചെയ്യുമായിരിക്കും, നല്ല ശമ്പളം ഉണ്ടാ യിരിക്കും. പക്ഷേ നിന്റെ കൂടെ ജീവിക്കുന്നവനെ/അവളെ നിനക്കറിയില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടും ഒരു കാര്യവുമില്ല.
ഇവിടെ ക്രിസ്തുവിന്റെ വിഷമം ഇതാണ്. ഇക്കാലമത്രയും കൂടെയുണ്ടായിട്ടും ശിഷ്യര്‍ തന്നെ അറിഞ്ഞില്ല. നമ്മുടെ കുടും ബത്തിലെ ഏറ്റവും വലിയ പ്രശ്‌നവും ഇതായിരിക്കും. ഇത്രയും നാള്‍ കൂടെ ജീവിച്ചിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ. അതിനാല്‍ കൂടെ ജീവിക്കുന്നവനെ അറിയാന്‍ ശ്രമിക്കുക. അവന്റെ/അവ ളുടെ ഇഷ്ടാനിഷ്ടങ്ങള്‍, സുഖങ്ങള്‍, ദുഃഖങ്ങള്‍, ആകുലതകള്‍, പ്രതീക്ഷകള്‍ ഒക്കെ.
ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്