ഞാനും കൂടെ കുർബാനയ്ക്ക് പോരട്ടെ – എല്ലാ ദിവസവും പള്ളിയിൽ വന്നിരുന്ന അമ്മച്ചിയുടെ ചോദ്യം

ഫാ. റ്റിജോ പുത്തന്‍പറമ്പില്‍

കുട്ടനാട്ടിലെ ഒരു പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കാലം. 2016 ഒക്ടോബർ 20 മുതൽ നവംബർ 20 വരെ കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്ത്, സീറോ മലബാർ സഭാംഗങ്ങളായ മലയാളികൾ തിങ്ങിപ്പാർക്കുന്ന അവിടെ ഒരു മാസക്കാലം ആത്മീയശുശ്രൂഷ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആദ്യമായി ഇന്ത്യയ്ക്കു പുറത്തേയ്ക്ക് ഒരു വിമാനയാത്ര നടത്തിയതും അന്നായിരുന്നു (ഇന്ത്യയ്ക്കകത്തും ഇതുവരെ വിമാനയാത്ര നടത്തിയിട്ടില്ല കേട്ടോ). കുട്ടനാടിന്റെ ഒരുപാടു നന്മയുള്ള ഒരു കുടുംബത്തോടൊപ്പമായിരുന്നു ആ ഒരു മാസക്കാലം അവിടെ എന്റെ താമസമൊരുക്കിയിരുന്നത്.

തങ്ങളുടെ വിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായ സീറോ മലബാർ ക്രമത്തിലെ വിശുദ്ധ കുർബാന റേഷൻ പോലെ ആഴ്ചയിലൊരു ദിവസം മാത്രമേയുള്ളൂ എന്ന സങ്കടത്തിലായിരുന്നു ഒരു മാസക്കാലത്തേയ്ക്ക് വിശുദ്ധ കുർബാന അർപ്പണത്തിനായി എന്നെ അവിടേയ്ക്ക് കൊണ്ടുപോയത്.

ഞാനിതെഴുതുന്നത് സീറോ മലബാർ കുർബാനയെക്കുറിച്ച് പറയാനല്ലാട്ടോ. ഇതൊരു പ്ലാറ്റ്ഫോം മാത്രമാണ്. ശരിക്കും അവിടെയുള്ള സഹോദരങ്ങൾക്ക് വിശുദ്ധ കുർബാനയോടുള്ള ആഴമേറിയ സ്നേഹം മാത്രമായിരുന്നു എനിക്ക് വിസാ, ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ നൽകി കൊണ്ടുപോയതും മാസം ഒന്നര ലക്ഷം ഇന്ത്യൻ രൂപയ്ക്കു തുല്യമായ കുവൈറ്റ് ദിനാർ ബേസ്മെന്റ് വാടക നൽകി പള്ളി തയ്യാറാക്കി അള്‍ത്താരയൊരുക്കിയതും. എല്ലാ ദിവസവുമുണ്ടായിരുന്ന വൈകുന്നേരങ്ങളിലെ വിശുദ്ധ കുർബാനയ്ക്കായി വളരെ അകലെയുള്ള ജോലിസ്ഥലങ്ങളിൽ നിന്നുപോലും എത്തിയിരുന്ന സഹോദരങ്ങളും ഡ്യൂട്ടിക്കു പോകുന്നതിന് മുമ്പായി ബലിയർപ്പിച്ചിട്ടു പോകാനായി എത്തിയിരുന്ന നേഴ്സുമാർ അടക്കമുള്ള സഹോദരങ്ങളും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു. കാരണം, അവർക്കൊക്കെ വിശുദ്ധ കുർബാനയുടെ വില അറിയാമായിരുന്നു. കിട്ടാതിരുന്നു കിട്ടുമ്പോഴാണല്ലോ ഒന്നിന്റെ മൂല്യം നമ്മളറിയുക. വില കൊടുത്തു വാങ്ങിക്കുന്നതിനെയല്ലേ ഓസിനു സൗജന്യമായി കിട്ടുന്നതിനേക്കാൾ നമ്മുടെ അനുദിനജീവിതത്തിലും നമ്മൾ വിലമതിക്കുന്നത്.

ഇത് കുവൈറ്റിലെ മാത്രം ഒറ്റപ്പെട്ട അനുഭവമല്ല. വിശുദ്ധ കുർബാന റെഗുലറായി അർപ്പിക്കാനായി ദൈവാലയങ്ങളില്ലാത്ത ഇടങ്ങളിലും വിശുദ്ധ കുർബാന എല്ലാ ദിവസവും പോയിട്ട് മാസത്തിലൊന്നുപോലും അർപ്പിക്കാൻ വൈദികരുടെ ലഭ്യതക്കുറവുള്ള മിഷൻ പ്രദേശങ്ങളിലും (ഇന്ത്യയ്ക്കകത്തും പുറത്തും ഗള്‍ഫ്‌ നാടുകളിലും) ഒക്കെയുള്ളവരോടു ചോദിച്ചാൽ പറയും വിശുദ്ധ കുർബാനയുടെ മൂല്യമെന്തെന്ന്.

ഞാൻ ഒരു മാസത്തെ ശുശ്രൂഷയ്ക്കുശേഷം എന്റെ ഇടവകപ്പള്ളിയിൽ തിരിച്ചെത്തിയിട്ട് ആദ്യ ഞായറാഴ്ച തന്നെ ദൈവജനത്തോടു പറഞ്ഞത്, ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിലോർക്കുവായിരുന്നു… നമ്മുടെയൊക്കെ കണ്മുന്നിൽ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിൽ കൈയെത്തുന്ന അകലത്തിൽ ദൈവാലയവും വിളിപ്പുറത്ത് വൈദീകരും പള്ളികളിൽ മുടങ്ങാതെ എല്ലാ ദിവസവും ബലിയർപ്പണങ്ങളുമുള്ളതു കൊണ്ടാവാം നമുക്കെവിടെയോ ബലിയർപ്പണത്തിന്റെ വില നഷ്ടപ്പെട്ടത്.

ഇടവക ദൈവാലയം അടുത്തായിരുന്നിട്ടും സ്ഥിരമായി കുർബാന പകുതിയാകുമ്പോൾ യാതൊരു കുറ്റബോധവുമില്ലാതെ എത്തുന്നതും ഇനി പള്ളിയിൽ എത്തിയാലോ മോണ്ടളത്തിലോ പള്ളിയുടെ സ്റ്റെപ്പുകളിലോ പുറംതിരിഞ്ഞിരുന്നതും ബലിയർപ്പണ നേരത്ത് അലക്ഷ്യമായി നേരംപോക്കിയതും ബലിയർപ്പണത്തിന്റെ പൂർണ്ണതയായ വിശുദ്ധ കുർബാന സ്വീകരണ നേരത്ത് മുണ്ടും മടക്കിക്കുത്തി ചായക്കടയിലേയ്ക്കും ഇറച്ചിക്കടയിലേയ്ക്കും തിരക്കിട്ടു നടന്നതും നമ്മുടെ മനസിനെ ഇപ്പോൾ പൊള്ളിക്കണം. ഇപ്പോള്‍ ഒരുപാട് ആഗ്രഹിച്ചിട്ടും പള്ളിമുറ്റത്ത് കാലുകുത്താൻ പോലും കഴിയാത്ത നിസ്സഹായത മനസിനെ വേദനിപ്പിക്കട്ടെ. ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുളള ദിനങ്ങളിൽ പോലും നമ്മുടെ ദൈവാലയ പരിസരത്ത് എത്തിപ്പെടാൻ കഴിയാത്തത് അവസരങ്ങൾ ഉണ്ടായിട്ടും മടികൊണ്ടും അലസത കൊണ്ടും നഷ്ടപ്പെടുത്തിയ ധന്യത നിറഞ്ഞ ബലിയർപ്പണങ്ങൾക്കുള്ള പ്രായ്ശ്ചിത്തമാകട്ടെ.

ദൈവാലയത്തിൽ സമൂഹമൊന്നിച്ചുള്ള ബലിയർപ്പണങ്ങൾ നിരോധിക്കപ്പെട്ട ഈ ദിവസങ്ങളിലൊന്നിൽ ഞാൻ പള്ളിയുടെ മതിൽക്കെട്ടിനകത്ത് നിൽക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ ചട്ടയും മുണ്ടുമുടുത്ത 85 കഴിഞ്ഞ അമ്മച്ചിയെ, അമ്മച്ചീ… അമ്മച്ചീ… എന്നുറക്കെ വിളിച്ച് സുഖാന്വേഷണങ്ങൾ നടത്തിയപ്പോള്‍ എല്ലാ ദിവസവും പള്ളിയിൽ വന്നുകൊണ്ടിരുന്ന അമ്മച്ചി വളരെ ഉറക്കെ സങ്കടത്തോടെ വിളിച്ചു ചോദിക്കുവാ… “അച്ചാ, ഞാനും കൂടി കുർബാനയ്ക്ക് വന്നോട്ടേ” എന്ന്. അങ്ങനെ എത്ര വൃദ്ധമാതാപിതാക്കളുടെ ഫോൺവിളികൾ… എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്കു വന്നിട്ട് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന ഒരു പെൺകുഞ്ഞ് പള്ളിയിൽ വരാൻ കഴിയാത്തതുകൊണ്ട് അപ്പന്റെ ഫോണിൽ നിന്നും വിളിച്ചു കരഞ്ഞതും വേദനിപ്പിക്കുന്ന ഓർമ്മകൾ തന്നെ…

നമ്മുടെ കുടുംബങ്ങളെ ഈ ദിവസങ്ങളിൽ അള്‍ത്താരകളാക്കി ദൈവസ്തുതികൾ ആലപിക്കാം. വില കൊടുത്തു സ്വന്തമാക്കുന്നതിനേ മാധുര്യമുള്ളൂ. വിശുദ്ധ കുർബാനയർപ്പണത്തിന്റെ വിലയും മൂല്യവും തിരിച്ചറിയാൻ ഈ ദിവസങ്ങളെ നമുക്ക് ഉപയോഗപ്പെടുത്താം. അള്‍ത്താരയിലെ ബലിപീഠത്തിനു ചുറ്റും വീണ്ടും നമ്മൾ ഒരുമിച്ചുകൂടുന്ന നിമിഷങ്ങൾക്കായി ആഗഹിക്കുന്നു. മുടക്കമില്ലാതെ എല്ലാ ദിവസവും നിങ്ങളെയും ലോകം മുഴുവനെയും മനസിൽ കണ്ട് ബലിയർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ടെന്ന ധൈര്യത്തിൽ കഴിയാൻ എല്ലാവർക്കും കഴിയട്ടെ.

ഫാ. റ്റിജോ പുത്തൻപറമ്പിൽ