
മതസ്വാതന്ത്ര്യം അനുവദിക്കാത്ത ഏറ്റവും മോശം രാജ്യങ്ങളിലൊന്നായ നൈജീരിയയെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് അമേരിക്കയെ പ്രശംസിച്ചു നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന. നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത് ഇത്.
“നൈജീരിയയിലെ ക്രിസ്ത്യാനികൾ ബോക്കോ ഹറാമിന്റെയും മറ്റ് ഗ്രൂപ്പുകളുടെയും പീഢനങ്ങൾ മൂലം വളരെയധികം ദുരിതം അനുഭവിച്ചു. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും മൂലം ക്രൈസ്തവർ ഇപ്പോൾ വംശഹത്യയുടെ വക്കിലാണ്” – നൈറ്റ് ഓഫ് കൊളംബസ് സുപ്രീം കാൾ ആൻഡേഴ്സൺ പറഞ്ഞു. നൈജീരിയ ‘പ്രത്യേക പരിഗണനയുള്ള രാജ്യം’ (സിപിസി) ആണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ചൈന, ഉത്തര കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.
നൈജീരിയയിൽ 2020 -ൽ മാത്രം എട്ടോളം വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയി. സെമിനാരിക്കാരനായ 18 വയസുള്ള മൈക്കൽ നാനാദി ഈ വർഷം ആക്രമികളാൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കട്സിനയിൽ നിന്ന് മുന്നൂറോളം സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതുവരെയും ഇവരെ കണ്ടെത്തിയിട്ടില്ല. ഭീകരസംഘടനയായ ബോക്കോ ഹറാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമത്തെ രാജ്യത്തെ മെത്രാന്മാർ അപലപിച്ചു.
നൈജീരിയയിലെ മതപരമായ പീഡനത്തെ കേന്ദ്രീകരിച്ചുള്ള നൈറ്റ്സ് സംഘടന പുതിയ പ്രവർത്തനങ്ങൾ ആൻഡേഴ്സൺ ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിങ്ങനെ നിരവധി ആക്രമണങ്ങൾ തീവ്രവാദികളായ ഫുലാനിസും ബോക്കോ ഹറാമും ക്രിസ്ത്യാനികൾക്ക് നേരെ നടത്തുന്നുണ്ട്.