സർക്കാർ വാഗ്ദാനം പാലിച്ചില്ല, മൽസ്യതൊഴിലാളികൾ ആശങ്കയിൽ: കടൽ.

കേരളം മറ്റൊരു ദുരന്തമുഖത്തു നില്ക്കുമ്പോൾ പ്രതിരോധത്തിനും പ്രതികരണത്തിനും സർക്കാർ സർവ്വസജ്ജമാകണമെന്നും സാധ്യമായ എല്ലാ  വഴികളും  ഉപയോഗപ്പെടുത്തണമെന്നും കെ ആർ എൽ സി സി യുടെ  ആഭിമുഖ്യത്തിലുള്ള  കോസ്റ്റൽ ഏരിയഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ആവശ്യപ്പെട്ടു.

മത്സ്യ ബന്ധനത്തിനായി കടലിൽ ഉള്ളവർതിരികെയെത്തണമെന്ന മുന്നറിയിപ്പ് ഇവർക്ക് ലഭിച്ചുവെന്ന് സർക്കാർ ഉറപ്പു വരുത്തണം. ഇത്തരത്തിൽ ഫലപ്രദമായി മുന്നറിയിപ്പ് കടലിലുള്ളവർക്ക്  നല്കുന്നതിനുള്ള  സംവിധാനങ്ങളുടെ  അപര്യാപ്തത  ഓഖി  ദുരന്ത  സമയങ്ങളിൽ ചർച്ച ചെയ്തതാണ്.  ഐസ്ആർഒ നിർമ്മിക്കുന്ന  നാവിക്  എന്ന ഉപകരണം ജനുവരിയിൽ  മത്സ്യത്തൊഴിലാളികൾക്ക് കൈമാറുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്‌. തുടർ നടപടികൾ ഉണ്ടാവാതിരുന്നത് ആശങ്കാജനകമാണ്.

പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതിയിൽ തിരദേശത്തെ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ കടൽ സർക്കാരിനു  സമർപ്പിക്കും. ന്യൂനമർദ്ദത്തെ  അതിജീവിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളെപ്പറ്റിയും നടപടികളെപ്പറ്റിയും കൂടിയാലോചിക്കുന്നതിനായി അടിയന്തിരമായി കൊച്ചിയിൽ ചേർന്ന കടൽ എക്സിക്യുട്ടീവ് യോഗം ഇതിനായുള്ള രൂപരേഖതയ്യാറാക്കി. ദുരന്ത സമയങ്ങളിലും കാലാവസ്ഥ ഭീഷണിമൂലവും തൊഴിൽ രഹിതരാകുന്ന മത്സ്യത്തൊഴിലാളികൾക്ക്  സമാശ്വാസം നല്കുന്നതിനായി  പ്രത്യേക ക്ഷേമപദ്ധതി  നടപ്പിലാക്കണം,  കടൽ ആവശ്യപ്പെട്ടു.

അന്യസംസ്ഥാനത്തു നിന്നും കേരളത്തിന്റ വിവിധ തീരങ്ങളിൽ നിന്നും കൊച്ചിയിലെത്തി രക്ഷപ്രാപിക്കുന്ന ബോട്ടുകളിലെതൊഴിലാളികൾക്ക്  സഹായവും നൽകാൻ ഹെൽപ്പ് ഡസ്ക്കും (9400692541) പ്രവർത്തിക്കും.

എക്സിക്യൂട്ടീവ് ചെയർമാൻ മോൺ യൂജിൻ പെരേര അദ്ധ്യക്ഷത വഹിച്ചു. കെ അർ എൽ സി സി വൈസ് പ്രസിഡന്റ് ഷാജിജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ്  സേവ്യർ, കടൽ വൈസ് പ്രസിഡന്റ്‌ പ്ലാസിഡ് ഗ്രിഗറി, ഡയറക്ടർ ഡോ അന്റണീറ്റോപോൾ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി ജോയി സി കമ്പക്കാരൻ തുടങ്ങിയവർ  പ്രസംഗിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.