കെനിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെ മൃതദേഹം കഴുത്തറുത്ത് കുഴിച്ചിട്ട നിലയില്‍

കെനിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ വൈദികന്റെ മൃതദേഹം കണ്ടെത്തി. മഷാബ നദിയുടെ തീരത്തു നിന്നുമാണ് ഫാ. മൈക്കിള്‍ മേയ്ഞ്ചി ക്യെന്‍ങ്‌ഗോ എന്ന കത്തോലിക്ക വൈദികന്റെ മൃതശരീരം കണ്ടെത്തിയത്. മച്ചാക്കോസ് രൂപതയിലെ, താതാ എന്ന ഇടവകയില്‍ സഹവികാരിയായി സേവനം ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ ഒക്ടോബര്‍ എട്ടാം തീയതി അജ്ഞാതര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

നാല്‍പ്പത്തിമൂന്നുകാരനായ വൈദികനെ ഏറ്റവും അവസാനമായി ആളുകള്‍ കണ്ടത് ഒക്ടോബര്‍ എട്ടാം തീയതിയാണ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈദികന്റെ ഫോണും, കാറും, എടിഎം കാര്‍ഡും ഒരു വ്യക്തിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മൈക്കിള്‍ മേയ്ഞ്ചിയെ കുഴിച്ചിട്ട സ്ഥലം അയാള്‍ പോലീസിനു വെളിപ്പെടുത്തുകയായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. 25 വയസുള്ള മൈക്കിള്‍ മുത്തിനിയാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.