സാംസ്കാരിക നായകർ സത്യത്തിന്റെ വെട്ടം സമൂഹത്തിൽ പരത്തുന്നവരാകണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ പിഒസി-യിൽ ചേർന്ന സമ്മേളനം അഭിപ്രായപ്പെട്ടു. അർദ്ധസത്യങ്ങളിലും മുൻവിധികളിലും മുറുകെപ്പിടിച്ച് നിലപാട് സ്വീകരിക്കുന്നവർ സമൂഹത്തെ വഴിതെറ്റിക്കുകയും സമൂഹത്തിൽ വിഭാഗീയതയുടെ വിത്ത് വിതയ്ക്കുകയും ചെയ്യും. ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാത്ത സ്വാതന്ത്ര്യം വ്യക്തിക്ക് അനുവദിച്ചു കൊടുക്കാൻ സമൂഹം നിർബന്ധിക്കപ്പെടുമ്പോൾ സ്വാതന്ത്ര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും അർത്ഥവും പ്രസക്തിയും ചോർന്നുപോകും.
അടുത്തകാലത്ത് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ, സത്യംഅറിയാതെയും അറിയാനുള്ള സമൂഹത്തിന്റെ അവകാശത്തെ അപ്രസക്തമാക്കും വിധത്തിലും ഉയർന്നുവന്ന ചില നിലപാടുകൾ ‘ആരാണ് സാംസ്കാരിക നായകർ’ എന്ന ഗൗരവമായ ചോദ്യം സമൂഹത്തിനു മുമ്പിൽ വയ്ക്കുന്നു. കത്തോലിക്കാ സഭയ്ക്കെതിരെ സംഘടിതമായ ആക്രമണം നടത്താൻ കലാ-സാഹിത്യകാരന്മാർ കടപ്പെട്ടവരാണ് എന്ന ഒരു മിഥ്യാധാരണ ചിലരുടെയെങ്കിലും മനസിൽ രൂഢമൂലമായിട്ടുണ്ട്. സമയത്തോടുള്ള ഈ അസഹിഷ്ണുത, കാത്തിരിക്കാനുള്ള വിമുഖതയായും എന്തിനെയും രാഷ്ട്രീയവത്കരിക്കാനുള്ള പ്രവണതയായും വെളിപ്പെട്ടു വരുന്നുവെന്നും സമ്മേളനം വിലയിരുത്തി.
ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.