സര്‍ക്കാര്‍ ആരംഭിക്കുന്നത് മദ്യപാന നഴ്‌സറികള്‍: കെസിബിസി

പഴങ്ങളില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നതു വഴി സര്‍ക്കാര്‍, മദ്യപാന നഴ്‌സറികളാണ് തുടങ്ങുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. ഒരുവശത്ത് ലഹരിക്കെതിരെ വ്യാപക ബോധവത്കരണം നടത്തുകയും മറുവശത്തു കൂടി മദ്യം വ്യാപകമാക്കുകയും ചെയ്യുന്ന നയം ഇരട്ടത്താപ്പാണ്. എല്ലാവിധ ലഹരികളെയും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നതു വഴി സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യാസക്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യക്തികള്‍ നശിച്ചാലും നാടു മുടിഞ്ഞാലും പണം മാത്രം മതി എന്ന നിലപാട് അതിക്രൂരമാണ്. മദ്യവും ലോട്ടറിയും മുഖ്യവരുമാനമാക്കിയ സര്‍ക്കാര്‍, മദ്യപാനാസക്തി വര്‍ദ്ധിപ്പിച്ച് ഖജനാവ് നിറയ്ക്കാനാണ് ശ്രമിക്കുന്നത്.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കലൂരില്‍ സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ നടത്തിയ പ്രതിഷേധ ധര്‍ണ്ണ എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെസി ഷാജി, ഷൈബി പാപ്പച്ചന്‍, പ്രൊഫ. കെ.കെ. കൃഷ്ണന്‍, കെ.എ. പൗലോസ്, ജോണ്‍സണ്‍ പാട്ടത്തില്‍, ജെയിംസ് കോറമ്പേല്‍, ഹില്‍ട്ടണ്‍ ചാള്‍സ്, എം.എല്‍. ജോസഫ്, എം.പി. ജോസി, സുഭാഷ് ജോര്‍ജ്, ചെറിയാന്‍ മുണ്ടാടന്‍, കെ.വി. ഷാ, കെ.കെ. സൈനബ, ജോണി പിടിയത്ത്, പി.ആര്‍. അജാമളന്‍, ശോശാമ്മ തോമസ്, സിസ്റ്റര്‍ റോസ്മിന്‍, വര്‍ഗീസ് കൊളേരിക്കല്‍, എം.ഡി. ലോനപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.