മാധ്യമ വേട്ടയ്ക്കെതിരെ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കേരള കത്തോലിക്കാ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില മാധ്യമങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ കാഞ്ഞിരപ്പള്ളി രൂപതാ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം. കേരള സഭ മാധ്യമങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ് എന്നും അതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സഭയെ ആക്രമിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. സഭയുടെ സംഘടനാ രീതിയും ആത്മീയ ശൈലിയും പലരെയും ആകുലപ്പെടുത്തുന്നു. രാഷ്ടീയമായ കാരണങ്ങളാല്‍ സഭയില്‍ നിന്നും അകല്‍ച്ച പാലിക്കുന്നവര്‍ ഉണ്ട്. കൂടാതെ മാധ്യമങ്ങളുടെ നിലനില്‍പ്പും സാമ്പത്തിക നേട്ടങ്ങളും സഭയെ ഉന്നം വയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു എന്ന് പ്രമേയത്തില്‍ പറയുന്നു. സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കേണ്ടതും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്. അത് സഭയെ കൂടുതല്‍ വളര്‍ത്തുകയേ ഉള്ളൂ. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് സഭയെ അടിച്ചാക്ഷേപിക്കലും അവഹേളിക്കലും ആണ്.

സഭയുടെ തകര്‍ച്ച ലക്ഷ്യമിട്ട് പറക്കുന്ന കഴുകന്‍ കണ്ണുകളെ തറപറ്റിക്കാന്‍ പരസ്പരം സ്നേഹിക്കുകയും പ്രാര്‍ത്ഥനയില്‍ പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യാം. ഇതാണ് അതിനുള്ള പ്രതിവിധി. ഒപ്പം ക്രിയാത്മകമായ മാധ്യമ, രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് നിലപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യാം എന്ന് പ്രമേയത്തില്‍ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.