ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ഇരയായവർക്കിടയിൽ പ്രവർത്തിക്കാൻ സഭയ്ക്കും സഭാവിശ്വാസികൾക്കും കടമയുണ്ട് എന്ന് ഓർമ്മപ്പെടുത്തി അന്ത്യോഖ്യായിലെ മരോനൈറ്റ് പാത്രിയർക്കീസ് കർദ്ദിനാൾ ബെച്ചാര ബൗട്രോസ് റായ്. സ്ഫോടനത്തിനുശേഷം ആവശ്യമായവരെ സഹായിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നടത്തിയ ആഹ്വാനത്തിലാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്.
“ബെയ്റൂട്ട് ഇപ്പോള്‍ ഒരു തകർന്ന നഗരമാണ്. തുറമുഖത്തുണ്ടായ ദുരന്തസ്ഫോടനം കാരണം അവിടെ ഒരു മഹാദുരന്തം ഉണ്ടായി. ലെബനൻ പ്രദേശത്തുടനീളം ഒരു ദുരിതാശ്വാസ ശൃംഖല സ്ഥാപിച്ച സഭ, ഇന്ന് സ്വയം ഏറ്റെടുക്കാൻ കഴിയാത്ത ഒരു പുതിയ വലിയ കടമയെ അഭിമുഖീകരിക്കുകയാണ്” – അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം ദുരിതമനുഭവിക്കുന്നവരോടും ഇരകളുടെ കുടുംബങ്ങളോടും മുറിവേറ്റവരോടും നാടുകടത്തപ്പെട്ടവരോടുമുള്ള ഐക്യദാർഢ്യം സഭ പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധപ്രവർത്തകരോട്, ഈ ദുരന്തഫലമായി മാനസികമായും ശാരീരികമായും ഉണ്ടായ മുറിവുകളിൽ നിന്ന് ജനത്തെ കരകയറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌ഫോടനത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ആയിരങ്ങൾ പരിക്കേറ്റു ആശുപത്രിയിലേയ്ക്ക് ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാം എന്നാണ് അധികൃതർ നൽകുന്ന വിവരം.