ഫ്രാന്‍സിസ്കന്‍ അത്മായ മിഷനറിയുടെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച് സിംബാബ്‌വേ സഭ

സിംബാബ്‌വേയിലെ കുഷ്ഠരോഗികള്‍ക്കായി തന്റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ജോണ്‍ ബ്രാഡ്ബേണ്‍ എന്ന ഫ്രാന്‍സിസ്കന്‍ അത്മായ മിഷനറിയുടെ നാമകരണ നടപടികൾക്ക് സിംബാബ്‌വേയിലെ സഭ തുടക്കം കുറിച്ചു. ബ്രാഡ്ബേണിന്റെ നാല്‍പതാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിച്ചത്. വിശുദ്ധ പദവിക്ക് അദ്ദേഹം യോഗ്യനാണോ എന്ന് തീരുമാനിക്കുന്നതിനുള്ള, മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു. ഈ ദിവസങ്ങളില്‍ സിംബാബ്‌വേയിലെ കത്തോലിക്കാ സഭ ബ്രാഡ്ബേണിന്റെ വിശുദ്ധ പദവിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ കേള്‍ക്കും.

സിംബാബ്‌വെയിലെ കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം മാറ്റിവച്ച ഈ ഫ്രാന്‍സിസ്കന്‍ മിഷനറി, ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ലോകം മുഴുവന്‍ അലഞ്ഞതിന്റെ അനുഭവസമ്പത്തുമായി 1969-ല്‍ റൊഡേഷ്യയില്‍ എത്തിയ ബ്രാഡ്ബേണ്‍, ഹരാരെയുടെ കിഴക്കു ഭാഗത്ത് മൊസാംബിക്കിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന മൂട്ടെംവ്വായിലെ കുഷ്ഠരോഗ ശുശ്രൂഷാ കേന്ദ്രത്തിലെ വാര്‍ഡനായി സേവനമാരംഭിച്ചു. ത്യാഗപൂർണ്ണമായ സേവന ജീവിതത്തിൽ ഒരു ചെറിയ തകരക്കുടിലില്‍ കവിതയും, ഹാര്‍മോണിയവുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്.

ചെയ്ത നന്മകളും സേവനങ്ങളും ഏറെയായിരുന്നെങ്കിലും ചാരന്‍ എന്ന  ആരോപണത്തിന്റെ പേരില്‍ 1979-ല്‍ സിംബാബ്‌വെയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ വിധി. റൊഡേഷ്യന്‍ ബുഷ് വാര്‍ എന്നറിയപ്പെടുന്ന ആഭ്യന്തര യുദ്ധത്തിനിടെ കുഷ്ഠരോഗികളെ അധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലെത്തിയ ഗറില്ലകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് ഏതാണ്ട് നാല് ദശകങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നത്.