അനുദിനം ഉള്ള വിശുദ്ധ കുര്‍ബാനയും ജപമാലയും പോള്‍ ദി അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്റിലെ കഥാപാത്രത്തെ ഏറ്റവും വിശുദ്ധിയോടെ അവതരിപ്പിക്കുവാന്‍ സഹായിച്ചു എന്ന് ജിം കവിയേസൽ. പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജിം കാവിയേസൽ. നീറോ ചക്രവര്‍ത്തിയുടെ കീഴില്‍ ആദിമ ക്രൈസ്തവര്‍ അനുഭവിച്ച പീഡനങ്ങളുടെ കഥ പൗലോസിന്റെ ജീവിത പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പോള്‍ ദി അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്’.
ചിത്രത്തില്‍ കാരാഗൃഹത്തില്‍ കിടക്കുന്ന പൗലോസിനെ പതിവായി സന്ദര്‍ശിക്കുന്ന ലൂക്കായുടെ വേഷമാണ് ജിം കവിയേസൽ ചെയ്തത്. പൗലോസിന്റെ കഥകള്‍ അറിയുവാനും എഴുതുന്നതിനുമായി പതിവായി സന്ദര്‍ശിക്കുന്ന ലൂക്കായെ ആദിമ സമൂഹം ഒരു വൈദ്യനും ആത്മീയ നേതാവും എഴുത്തുകാരനുമായി ആണ് കരുതിയിരുന്നത്. “മറ്റു ഏതൊരു സുവിശേഷകന്‍മാരെക്കാളും ലൂക്കാ സുവിശേഷകനാണ് പരിശുദ്ധ മറിയത്തെ കുറിച്ചു കൂടുതല്‍ വിവരിക്കുന്നത്. അതിനാല്‍ തന്നെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു” ജിം പറഞ്ഞു.
“ഷൂട്ടിംഗ് ദിവസങ്ങളിലും മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനും ശ്രദ്ധിച്ചിരുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സഹായത്താലാണ്. അതാണ് എന്നെ നേരായ പാതയില്‍ നയിക്കുന്നത്. ഉന്നതത്തില്‍ നിന്നാണ് എനിക്ക് എന്റേതെന്നു കരുതുന്ന കഴിവുകള്‍ എല്ലാം നല്‍കപ്പെട്ടിരിക്കുന്നത്. അത് ഞാന്‍ ദൈവത്തിനായി ഉപയോഗിച്ചു. അപ്പോള്‍ ദൈവം അത് ഇരട്ടിയാക്കുകയും ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വിധത്തിൽ അതിനെ അനുഗ്രഹിക്കുകയും ചെയ്തു” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ജിം എന്നേക്കാള്‍ ഭക്തിയുള്ള ഒരു ക്രിസ്ത്യാനിയാണ് എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് വിശ്വാസം സ്വീകരിക്കുവാന്‍ കഴിയുന്നിടത്തോളം ഞാന്‍ ശ്രമിച്ചു” എന്ന് ചിത്രത്തില്‍ പൌലോസായി അഭിനയിച്ച ഫൗൾക്നർ പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഫൗൾക്നർ പൗലോസിന്റെ ലേഖനം നിരവധി തവണ വായിച്ചിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാ മതങ്ങളോടും ക്ഷമിക്കുന്നു എന്നതാണ് എന്ന് ജിം അഭിപ്രായപ്പെട്ടു.
“ലോകം മുഴുവന്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു. പ്രത്യേകിച്ച് സിറിയയിലെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെയും ആളുകളെ പ്രത്യേകം സ്മരിക്കുന്നു” എന്ന് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എറിക് ഗ്രോത്ത് പറഞ്ഞു.