സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏഴായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമം പാലായിൽ ആരംഭിച്ചു. ‘നമ്മുടെ ആത്മീയനിധികൾ വീണ്ടെടുക്കുക’ എന്നതാണ് സംഗമത്തിന്റെ മുഖ്യപ്രമേയം.
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളെയും അംഗീകരിച്ച് കാരുണ്യത്തിന്റെ സുവിശേഷമാണ് യുവജനങ്ങൾ പ്രഘോഷിക്കേണ്ടതെന്ന് കർദിനാൾ പറഞ്ഞു. യുവജനങ്ങൾ മാറ്റിനിർത്തപ്പെടേണ്ടവരല്ല. അവർ സമൂഹത്തെ പടുത്തുയർത്തേണ്ടവരാണ്. യുവജനങ്ങൾ സഭയോട് ചേർന്നു പ്രവർത്തിക്കണം. യുവജനങ്ങൾ ദൈവാത്മാവിന്റെ നിധികളെ കണ്ടെത്തുന്നവരാകണമെന്നും ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും കർദിനാൾ പറഞ്ഞു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഭയുടെ ശ്ലൈഹിക പാരമ്പര്യത്തിന്റെ മുറികെപ്പിടിക്കുന്നവരാകണം യുവജനങ്ങളെന്നും വിവിധ സഭകളെ അതിന്റെ തനിമയിൽ അംഗീകരിച്ച് സഭയെ ചലനാത്മകമാക്കാൻ യുവജനങ്ങൾക്കു കഴിയുമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. യുവാക്കൾ പ്രകൃതിയെ ഒരു പരിശുദ്ധ പേടകമായി കാണണമെന്നും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.