ഇന്തോനേഷ്യയിൽ മനുഷ്യക്കടത്തിന് ഇരയായവർക്ക് സഹായഹസ്തമായി ജെസ്യൂട്ട് വൈദികർ. ആഭ്യന്തര കുടിയേറ്റക്കാർ, ജോലി അന്വേഷിക്കുന്നവർ, മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ എന്നിവരാണ് മനുഷ്യക്കടത്തിന് പ്രധാനമായും ഇരകളാകുന്നത്.
“കുടിയേറ്റ തൊഴിലാളികളും മനുഷ്യക്കടത്തിന് ഇരകളായവരും വളരെയേറെ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ദേശീയ – അന്തർദേശീയ ശൃംഖലയിലെ ക്രിമിനൽ ഗ്രൂപ്പുകളിൽപെട്ട് നിരവധി ചെറുപ്പക്കാർ ലൈംഗികചൂഷണത്തിന് ഇരകളാകുന്നു. 16-നും 19-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഇവർ ലൈംഗിക അടിമകളാക്കി മാറ്റുന്നു. ആളുകളെ വാൻതോതിൽ വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നതും ഇവിടെ വ്യാപകമാകുന്നു” – ഇന്തോനേഷ്യൻ ജെസ്യൂട്ട് സംഘടനയായ ഫ്രണ്ട്ഷിപ്പ് ആൻഡ് ഹ്യുമാനിറ്റിയുടെ ഡയറക്ടറായ ഫാ. ഇഗ്നേഷ്യസ് ഇസ്മാർട്ടോനോ പറയുന്നു. നിരവധി സന്യാസിനികളും മനുഷ്യക്കടത്തിന് ഇരകളായവരെ സംരക്ഷണമേകുന്നുണ്ട്.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട് അനുസരിച്ച്, 2016-ൽ 40.3 ദശലക്ഷം ആളുകൾ മനുഷ്യക്കടത്തിന് ഇരകളായിരുന്നു. അതിൽ 70 % സ്ത്രീകളും പെൺകുട്ടികളും ആയിട്ടുള്ളവരാണ്. കോവിഡ് പകർച്ചവ്യാധി സ്ഥിതി കൂടുതൽ വഷളാക്കിയതായി നിരീക്ഷകർ പറയുന്നു.