അഫ്ഗാനിസ്ഥന്റെ അവസ്ഥയിൽ ആശങ്ക അറിയിച്ച് താലിബാൻ ഭീകരരുടെ പിടിയിൽ നിന്നും മോചിതനായ ജസ്യൂട്ട് വൈദികൻ

താലിബാൻ വളരെ പെട്ടെന്ന് അഫ്ഗാനിസ്ഥാൻ കൈവശപ്പെടുത്തിയതിൽ ആശങ്കയറിയിച്ച്, 2014 -ൽ താലിബാൻ തട്ടിക്കൊണ്ടു പോയ ജെസ്യൂട്ട് പുരോഹിതൻ ഫാ. അലക്സിസ് പ്രേം കുമാർ. അഫ്ഗാനിസ്ഥാനിൽ ജെസ്യൂട്ട് സഭയുടെ അഭയാർത്ഥികൾക്കായി നടത്തിവരുന്ന സേവനപ്രവർത്തനങ്ങളുടെ ഡയറക്ടറായിരുന്ന അദ്ദേഹത്തെ 2014 ജൂൺ രണ്ടിന് താലിബാൻ തട്ടിക്കൊണ്ടു പോവുകയും ഇന്ത്യൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് 2015 ഫെബ്രുവരി 22 -ന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ശ്രീലങ്കയിൽ ജെസ്യൂട്ട് റെഫ്യൂജി സെന്ററിനു വേണ്ടി ജോലി ചെയ്യുന്നു.

“അഫ്ഗാനിസ്ഥാനിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും കുറിച്ച് ഞാൻ ആശങ്കാകുലനാണ്. പ്രത്യേകിച്ച് അഭയാർത്ഥികൾക്കായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ടു ജെസ്യൂട്ട് പുരോഹിതന്മാരുടെ കാര്യത്തിൽ. നമ്മുടെ വിദ്യാർത്ഥികൾ, അവരുടെ ഭാവി എല്ലാം ഓർത്ത് എനിക്ക് ആശങ്ക തോന്നുന്നു. മനോഹരമായ ഒരു സംസ്കാരമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ ക്രൂരമായ കൊലയും ദാരിദ്ര്യവും മാത്രമാണുള്ളത്” – ഫാ. പ്രേം കുമാർ പറഞ്ഞു.

ജനാധിപത്യം, സ്വാതന്ത്ര്യം, സ്ത്രീസമത്വം എന്നിവ താലിബാന്റെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമല്ലെന്ന സംശയവും ജനങ്ങൾക്കിടയിലുള്ളതിനാൽ മാറ്റം എന്നത് ഉടനെ സംഭവിക്കാത്ത ഒരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും സ്വന്തം വിമോചനം സാധ്യമായ സ്ഥിതിക്ക് നല്ലൊരു നാളേക്കായി പ്രത്യാശയോടെ നിലകൊള്ളുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സേവിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.