വാഴ്ത്തപ്പെട്ട ‘സമുറായി’

ടോക്കിയോ: ജപ്പാനില്‍ ജീവിച്ചിരുന്ന ക്രൈസ്തവ സാക്ഷി ജസ്റ്റോ ടക്കായാമ യുകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്. ‘ക്രിസ്തുവിന്റെ സമുറായി’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോ ഫെബ്രുവരി ഏഴാം തീയതി ഒസാക്കയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ ജസ്റ്റോ ടക്കായാമ യുകോണിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തും.

വലിയ ഭൂസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ജന്മിമാരുടെ കുടുംബത്തിലാണ് ജനിച്ച ഇദ്ദേഹം ജസ്യൂട്ട് വൈദികരുടെ പ്രവര്‍ത്തനത്തില്‍ ഏറെ ആകൃഷ്ടനായിരുന്നു. അങ്ങനെ ജസ്യൂട്ട് മിഷണറിമാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 12-ാം വയസില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റോ ടക്കായാമ. ജപ്പാനില്‍ ഷോഗുന്‍ ടൊയോടൊമി അധികാരമേറ്റപ്പോള്‍ ക്രൈസ്തവ വിശ്വാസം നിരോധിച്ചു. എന്നാല്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ക്രൈസ്തവ മത വിശ്വാസത്തെ നിരോധിച്ച ഷോഗുന്‍ ടൊയോടൊമിയുടെ നടപടിയെ ചോദ്യം ചെയ്ത ജസ്റ്റോയുടെ ഭൂസ്വത്തുക്കള്‍ അധികാരികള്‍ കണ്ടുകെട്ടി.

പിന്നീട് 300 ക്രിസ്ത്യാനികള്‍ക്കൊപ്പം ജസ്റ്റോ ടക്കായാമയെ മനിലയിലേക്ക് നാടുകടത്തി. മനിലയില്‍ വച്ച് ജസ്റ്റോ ടാക്കായാമ അന്തരിച്ചു. മാര്‍പാപ്പയുടെ അനുമതിയോടെയാണ് ‘ക്രിസ്തുവിന്റെ സമുറായി’ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.