ദൈവത്തിനു വേണ്ടി വേല ചെയ്ത ഒരു വേശ്യ സ്ത്രീയാണ് ഇന്നത്തെ ചിന്താവിഷയം. ഈശോയുടെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ വനിതയാണ് റാഹാബ്. ദൈവത്തിന്റ പദ്ധതികൾ വിശ്വാസ സമൂഹത്തിനപ്പുറം വ്യാപിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് റാഹാബ്. റാഹാബ് സ്വന്തം ജനതയെ വഞ്ചിച്ചു ദൈവഹിതം നിറവേറ്റാനായി ഇസ്രായേൽക്കാരുടെ കൂടെ ചേർന്നു. അതിനാൽ അവൾ വലിയ വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമായി ഓർമ്മിക്കപ്പെടുന്നു. അവളുടെ കുടുംബം യഹൂദ ജനതയോടു ഉൾചേർന്നു.
ദൈവത്തിന്റെ സത്യവും പദ്ധതികളും എല്ലാ മനുഷ്യർക്കും തുറക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമാണിത്. ജറീക്കോ പട്ടണം നിരീക്ഷിക്കാനായി ജോഷ്വ രണ്ടു പേരേ അയക്കുന്നു. അവരെ ജറിക്കോ രാജാവിന്റെ പിടിയിൽ നിന്നു രക്ഷിക്കുന്നത് റാഹാബ് എന്ന വേശ്യ സ്ത്രീ വഴിയാണ്. റാഹാബ്ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്‌ക്കുകയുംചെയ്‌ത പ്രവൃത്തികള്‍ മൂലമല്ലേ നീതീകരിക്കപ്പെട്ടു (യാക്കോബ് 2:25).
അങ്ങനെ ഒരു കാരുണ്യ പ്രവർത്തിയിലൂടെ ഈശോയുടെ വംശാവലയിൽ കയറിപ്പറ്റിയ സ്ത്രീയാണ് റാഹാബ്. ഏതു മനുഷ്യനിലും അവനോ അവളോ ആകട്ടെ എത്ര പാപിയായിരുന്നാലും നന്മ ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന തിരിച്ചറിവു ഈ ആഗമന കാലത്തു സ്വന്തമാക്കണം.
ഫാ. ജെയ്സൺ കുന്നേൽ