കുറ്റവാളികളെ സൃഷ്ടിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സമൂഹത്തിലെ ഓരോ വ്യക്തിയിലും നിഷിപ്തമായിരിക്കുന്നു എന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ. ജോസ് പുളിക്കൽ. മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് ജയിൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തടവറ പ്രേഷിതത്വവും കുടുംബങ്ങളുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളായി ആരും ജനിക്കുന്നില്ല. സമൂഹം സൃഷ്ടിക്കുന്ന സാഹചര്യമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അറിഞ്ഞോ അറിയാതെയോ നമുക്കോരോരുത്തർക്കും ഇതിൽ പങ്കുണ്ട്. മറ്റുള്ളവരോടുള്ള സ്നേഹവും സഹാനുഭൂതിയും കൊണ്ട് ഇത്തരം പ്രതിസന്ധികൾ നമുക്കു തരണം ചെയ്യാനാവുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജയിൽ നിവാസികളുടെ സ്വയംതൊഴിൽ പദ്ധതി പ്രകാരം ജയിൽ നിവാസികൾക്കുള്ള തയ്യൽ മെഷീൻ വിതരണവും യോഗത്തോടനുബന്ധിച്ചു നടത്തി. വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ടു ജയിലിൽ കഴിയുന്നവരുടെയും ശിക്ഷ കഴിഞ്ഞു പുറത്തുവരുന്നവരുടെയും കുടുംബങ്ങളുടെ മാനസികവും സാമൂഹ്യവുമായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് പഠന സ്കോളർഷിപ്, സ്വയംതൊഴിൽ പദ്ധതികൾ, ബോധവത്കരണ ക്ലാസുകൾ, കൗണ്‍സലിംഗ്, തൊഴിൽ പരിശീലനം, നിയമസഹായം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ ഇരുന്നൂറോളം കുടുംബങ്ങളിൽ നടപ്പാക്കുന്നതെന്നു സാമൂഹ്യപ്രവർത്തന വിഭാഗം കൗണ്‍സിലർ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ അറിയിച്ചു.
വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ മേധാവി കെ.ബി. അൻസാർ മുഖ്യപ്രഭാഷണം നടത്തി.