ലണ്ടന്‍ കത്തീഡ്രല്‍ തകർക്കാൻ ഐഎസ് പദ്ധതിയിട്ടു

സെന്‍ട്രല്‍ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോള്‍സ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ബോംബാക്രമണത്തിനു പദ്ധതിയിട്ട കേസില്‍ പിടിയിലായ സഫിയ അമീറ ഷെയ്ഖ് (36) കുറ്റം സമ്മതിച്ചു. ഓള്‍ഡ് ബെയ്ലി കോടതിയില്‍ ജസ്റ്റീസ് സ്വീനിയുടെ മുമ്പാകെ ഇന്നലെ നല്‍കിയ മൊഴിയിലാണ് കത്തീഡ്രലില്‍ ആക്രമണത്തിനു പദ്ധതിയിട്ട വിവരം ഷെയ്ഖ് സമ്മതിച്ചത്.

കത്തീഡ്രലില്‍ ചാവേര്‍ ആക്രമണം നടത്തി കഴിയുന്നത്ര പേരെ വകവരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്ന സഫിയ കഴിഞ്ഞ വര്‍ഷമാണ് പിടിയിലായത്. മിഡില്‍സെക്‌സിലെ ഹെയ്‌സ് സ്വദേശിനിയായ ഇവരുടെ ആദ്യപേര് മിച്ചല്‍ റെംസ്ഡന്‍ എന്നാണ്. 2007-ലാണ് മതം മാറി പേരു മാറ്റിയത്.

മഫ്തിയില്‍ ഇവരെ സമീപിച്ച പോലീസുകാരനോട് സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ നല്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റിലായത്.