ദിവ്യകാരുണ്യ കോണ്‍ഗ്രസ് സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കുന്നു എന്ന് ഐറിഷ് മെത്രാന്‍ കെവിന്‍ ഡോറന്‍

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ 5 മുതല്‍ 12 വരെ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്, യഥാര്‍ത്ഥത്തില്‍ സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിപുലീകരിക്കരിക്കാന്‍ ഇടയാക്കുന്നുവെന്ന് അയര്‍ലന്‍ഡ് എല്‍ഫിനിലെ മെത്രാന്‍ കെവിന്‍ ഡോറന്‍.

നിലവിലെ എല്ലാ വെല്ലുവിളികളുമുള്ള ഒരു ആഗോളസമ്മേളനമായി ഈ കോണ്‍ഗ്രസ് വളര്‍ന്നുവെന്നു സൂചിപ്പിച്ച മെത്രാന്‍, ഇപ്പോള്‍ നടക്കുന്ന ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം നടക്കാനിരുന്നതാണെന്നും അതിനാല്‍ ഒളിമ്പിക് മത്സരം പോലെ ഇത് 2020 -ലെ കോണ്‍ഗ്രസാണെന്നും പറഞ്ഞു. 2012 -ല്‍ ഡബ്ലിനില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സംഘാടകചുമതല വഹിച്ചിരുന്ന മോണ്‍. ഡോറന്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനായുള്ള മെത്രാന്മാരുടെ പ്രതിനിധിയുമാണ്.

തിരുവചനവും തിരുരക്തമാംസങ്ങളും ദൈവജനത്തെ പരിപോഷിപ്പിക്കുമ്പോള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഒരു ഒത്തുചേരലിന് അവസരം നല്‍കുന്നുവെന്നും മോണ്‍. ഡോറന്‍ വ്യക്തമാക്കി. വിശ്വാസം പഠിക്കുന്നതും പങ്കുവയ്ക്കുന്നതും വലിയ ആകര്‍ഷണം നല്‍കുമെന്നും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ദിവ്യബലിയര്‍പ്പണും വളരെ നന്നായി യോജിച്ചുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനുള്ള ചുമതലയെക്കുറിച്ച് ആരാധനാക്രമത്തിലും മതബോധന കാഴ്ച്ചപ്പാടിലുമുള്ള ധാരാളം ഘടകങ്ങള്‍ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയ, സ്ഥലത്തിന്റെ സജ്ജീകരണങ്ങള്‍, ശബ്ദ ഉപകരണങ്ങള്‍, സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. ഇന്റെര്‍നെറ്റിലും ഫേസ് ബുക്കിലും ഈ വസ്തുതകള്‍ പ്രചരിപ്പിക്കുന്നതു വഴി ജനങ്ങള്‍ക്ക് വിദേശത്തു നിന്നും പങ്കുചേരാനാവും. 2012 -ല്‍ 50 ജീവനക്കാരും 2500 സന്നദ്ധപ്രവര്‍ത്തകരും ഇതിന്റെ പിന്നിലുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.