തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഹംഗറി; ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സെപ്റ്റംബര്‍ അഞ്ചിന് തിരി തെളിയും 

52 -ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ അഞ്ചിന് തിരി തെളിയും. 100 -ല്‍പരം രാജ്യങ്ങളില്‍ നിന്നുളള ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അത്മായരും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കുചേരുന്ന ആത്മീയ ഉത്സവത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പാ തീര്‍ത്ഥാടകനായി എത്തും. 21 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതെന്നതും ശ്രദ്ധേയം.

‘ജീവന്റെ ഉറവകള്‍’ എന്ന ആപ്തവാക്യവുമായി സംഗമിക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ‘ഹംഗെക്സ്പോ’ എക്സിബിഷന്‍ ആന്‍ഡ് ഫെയര്‍ സെന്ററാണ് പ്രധാന വേദിയാകുന്നത്. ഹീറോസ് സ്‌ക്വയറില്‍ എസ്റ്റര്‍ഗോം – ബുഡാപെസ്റ്റ് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് സെപ്റ്റംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമാകുക. നിരവധി കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ആ ദിവസങ്ങളില്‍ നടക്കും.

സമാപനത്തിന്റെ തലേന്നായ സെപ്റ്റംബര്‍ 11 -നാണ്, വിഖ്യാതമായ മെഴുകുതിരി പ്രദക്ഷിണം നടക്കുക. കൊസൂത്ത് സ്‌ക്വയറില്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാകും പ്രദക്ഷിണം. സെപ്റ്റംബര്‍ 12 -ന് സമാപന ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ ഫ്രാന്‍സിസ് പാപ്പാ അഭിസംബോധന ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.