2020 ജനുവരി 26 മുതൽ ഫെബ്രുവരി 01 വരെ ലബനനിൽ നടക്കുന്ന കത്തോലിക്കാ – ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അന്തർദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽ നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തെ വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗണ്‍സിൽ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ക്രൈസ്തവ സഭകളുമായി ഐക്യസംവാദങ്ങൾ നടത്താനും മാർഗ്ഗരേഖകൾ തയ്യാറാക്കാനുമുള്ള മാർപാപ്പയുടെ പരമോന്നതസമിതിയായ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കൽ കൗണ്‍സിലിന്റെ ആസ്ഥാനം വത്തിക്കാനിലാണ്.
ലബനനിൽ നടത്തുന്ന അന്തർദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്റെ പ്രസിഡന്റായ കർദ്ദിനാൾ കുർഹ് കോഹിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്ത്യയിൽ നിന്നുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് (യാക്കോബായ), മലങ്കര ഓർത്തഡോക്സ് സിറിയൻ (ഇന്ത്യൻ ഓർത്തഡോക്സ്) സഭകളുൾപ്പെടെയുള്ള ആറ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ചു സഭാതലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രജ്ഞരും പങ്കെടുക്കും. ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള നിരീക്ഷകരടക്കം 30 പേർ പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാ. ജിജിയാണ്.
കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലുള്ള സഭകൾക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരുവിഭാഗങ്ങൾക്കിടയിലും പൊതുധാരണകളായി ഉരുത്തിരിയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാ. ജിജിയിൽ നിക്ഷിപ്തമായിരിക്കുന്നത്.