വി. യൗസേപ്പിതാവിന്റെ വര്‍ഷത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന സാധ്യതകള്‍

ഡിസംബര്‍ 8-ന് ആത്മീയ വിശുദ്ധീകരണത്തിനുള്ള വത്തിക്കാന്റെ അപ്പസ്‌തോലിക സ്ഥാപനം പ്രസിദ്ധപ്പെടുത്തിയ ഡിക്രി പ്രകാരം:

വി. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തില്‍ ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കുന്നവര്‍ക്ക് ഡിക്രി പ്രകാരം പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സാദ്ധ്യതകളുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. പാപമോചനത്തിന്റെ കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം കൈക്കൊള്ളുകയും പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് വ്യത്യസ്തങ്ങളായ ആത്മീയകാര്യങ്ങളാല്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അര്‍ഹരാകുന്നത്.

1. ദൈവഹിതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്

ദൈവപിതാവിന്റെ ഹിതത്തോടും പുത്രസഹജമായ വിധേയത്വവും അനുസരണയും കാണിച്ച യഥാര്‍ത്ഥമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യനെയാണ് സഭ വി. യൗസേപ്പിതാവില്‍ വിശ്വാസികള്‍ക്ക് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവഹിതത്തോടുളള വിധേയത്വം, ദൈവഹിതം എന്നീ വിഷയങ്ങളെക്കുറിച്ച് 30 മിനിറ്റ് ധ്യാനിക്കുകയോ വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

2. കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക്

സുവിശേഷം വി. യൗസേപ്പിനെ വിശേഷിപ്പിക്കുന്നത് ‘നീതിമാന്‍’ എന്ന വിളിപ്പേരോടെയാണ് (മത്തായി 1:19). ദൈവികരഹസ്യങ്ങളുടെ അഗാധതയെ മൗനമായും വിശ്വസ്തതയോടെയും ഹൃദയത്തിലേറ്റി സമൂഹത്തിലും കുടുംബത്തിലും മാന്യമായി ജീവിച്ച ലാളിത്യമാര്‍ന്നൊരു മനുഷ്യനായിരുന്ന നസ്രത്തിലെ ജോസഫ്. ഇന്നും നിശബ്ദത, പ്രാര്‍ത്ഥന, വിവേകം, വിശ്വസ്തത, നീതിയുടെ മാതൃക എന്നീ ഗുണഗണങ്ങള്‍ ക്രൈസ്തവമക്കള്‍ പാലിക്കേണ്ടതാണെന്ന് ഡിക്രി അനുസ്മരിപ്പിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികള്‍ വേണ്ട ഒരുക്കത്തോടെ ചെയ്യുന്നവര്‍ ഈ പ്രത്യേക വര്‍ഷത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിക്ക് അര്‍ഹരായിത്തീരും.

3. കുടുംബങ്ങളുടെ കൂട്ടായ്മയില്‍

വി. യൗസേപ്പിന്റെ ശ്രദ്ധേയമായ വിശേഷണമാണ് ‘തിരുക്കുടുംബ പാലകന്‍’ എന്നത്. കന്യകാമറിയത്തിന്റെ വിരക്തനായ ഭര്‍ത്താവ്, യേശുവിന്റെ നൈയ്യാമിക പിതാവ് എന്നിങ്ങനെ നസ്രത്തിലെ കുടുംബത്തെ തന്റെ കരവേല കൊണ്ടും വരക്തമായ ജീവിതം കൊണ്ടും പരിപാലിച്ച പുണ്യവാന്‍ ഇന്നും കുടുംബങ്ങള്‍ക്ക് പ്രചോദനവും മാദ്ധ്യസ്ഥനും മാതൃകയുമാണ്. അതിനാല്‍ ഈ ജൂബിലിവര്‍ഷത്തില്‍ ആത്മീയവും കൗദാശികവുമായ ഒരുക്കങ്ങളോടെ കുടുംബങ്ങളില്‍ ഒരുമയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും പൂര്‍ണ് ണദണ്ഡവിമോചനത്തിന് അര്‍ഹരാണെന്ന് ഡിക്രി രേഖപ്പെടുത്തുന്നു.

4. തൊഴില്‍ വിശ്വസ്തതയോടെ ചെയ്യുന്നവര്‍ക്ക്

1955-ല്‍ 12-ാം പിയൂസ് പാപ്പായാണ് വി. യൗസേപ്പിനെ ‘തൊഴിലാളികളുടെ മദ്ധ്യസ്ഥന്‍’ ആയി സഭാമക്കള്‍ക്കു നല്‍കിയത്. അതുവഴി തൊഴിലിന്റെ മഹാത്മ്യം, സാമൂഹികജീവിതവും നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ മൂല്യങ്ങള്‍ കൈമാറുവാനാണ് വി. യൗസേപ്പിന്റെ മാതൃകയിലും മാദ്ധ്യസ്ഥത്തിലും സഭ ഉദ്‌ബോധിപ്പിക്കുന്നത്. അതിനാല്‍ ഓരോരുത്തരും അവരുടെ തൊഴിലിനെ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിക്കായി പരിശ്രമിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു.

5. പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍

ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്റെ പലായനവും കുടിയേറ്റവും സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു (മത്തായി 2:14). മനുഷ്യര്‍ അപകടസന്ധികളും പരിത്യക്തതയും പാര്‍ശ്വവത്ക്കരണവും അനുഭവിക്കുമ്പോള്‍ ദൈവം കാവല്‍ക്കാരനായി എത്തുമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. അതിനാല്‍ ക്ലേശിക്കുന്ന കുടിയേറ്റക്കാര്‍ക്കും പീഡിതരായ ക്രൈസ്തവര്‍ക്കും വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും സഭ പൂര്‍ണ്ണ ദണ്ഡവിമോചനം വാഗ്ദാനം ചെയ്യുന്നു.

6. വിശുദ്ധന്റെ ദിനാചരണങ്ങളില്‍ പങ്കുചേരാം

വി. യൗസേപ്പിന്റെ വണക്കത്തിനും മാദ്ധ്യസ്ഥതയ്ക്കുമുള്ള ആഗോളപ്രസക്തി ഈ ഡിക്രി പുനര്‍സ്ഥാപിക്കുന്നുണ്ട്. ഇതുവഴി മാര്‍ച്ച് 19-ലെ വി. യൗസേപ്പിതാവിന്റെ തിരുനാള്‍, മെയ് 1-നുള്ള തൊഴിലാളി മദ്ധ്യസ്ഥന്റെ തിരുനാള്‍, ബൈസന്റൈന്‍ പാരമ്പര്യത്തിലെ യൗസേപ്പിതാവിന്റെ ഞായര്‍ എന്നീ ദിനങ്ങള്‍ പൂജ്യമായി പാലിക്കുകയും അന്നാളുകളില്‍ കൗദാശികമായ ഒരുക്കത്തോടെ പങ്കെടുത്ത് പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിക്ക് അര്‍ഹരാണ്.

7. അജപാലനമേഖലയില്‍ ഉള്ളവര്‍ക്ക്

അജപാലനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുമ്പസാരത്തിന്റെ കൂദാശ, രോഗീലേപനം, രോഗികള്‍ക്ക് പരിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവ തീക്ഷ്ണതയോടെ പരികര്‍മ്മം ചെയ്തുകൊണ്ട് രോഗീപരിചരണത്തില്‍ വ്യാപൃതരായിക്കൊണ്ട് പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.