ആശുപത്രിയില്‍ നിന്നും പുറത്തുവിട്ട ചിത്രത്തില്‍ തീര്‍ത്തും അവശനായി കാണപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി

ഭീമ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ജെസ്യൂട്ട് വൈദികനെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രം പുറത്തുവന്നു. തീര്‍ത്തും അവശനായാണ് അദ്ദേഹത്തെ ചിത്രത്തില്‍ കാണുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്. അദ്ദേഹത്തെ 21-ന് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്കു മുമ്പാകെ ഹാജരാക്കിയിരുന്നു. ജയിലില്‍ കിടക്കാനാരംഭിച്ചതു മുതല്‍ തന്റെ ആരോഗ്യം മോശമായി വരികയാണെന്ന് അന്ന് അദ്ദേഹം കോടതി മുന്‍പാകെ ബോധിപ്പിച്ചു.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായവര്‍ വാദിച്ചെങ്കിലും ആശുപത്രിയില്‍ ഹര്‍ജിക്കാരന് വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.