കോവിഡ് ബാധിച്ച് രണ്ടു മാസത്തിനിടെ ഇന്ത്യയില്‍ മാത്രം മരണമടഞ്ഞത് നാനൂറിലധികം വൈദികരും സന്യസ്തരും

ഇക്കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രമായി കോവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ മരണമടഞ്ഞത് 205 വൈദികരും 210 സന്യസ്തരുമെന്ന റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യന്‍ മാസികയായ ‘ഇന്ത്യന്‍ കറന്റ്‌സ’ നടത്തിയ പഠനവും പുറത്തുവിട്ട റിപ്പോര്‍ട്ടും അനുസരിച്ചുള്ള മരണനിരക്കാണിത്. കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കാതെ മരണപ്പെട്ടവരുടെ കണക്ക് വേറെ.

കോവിഡ് മൂലം മരണമടഞ്ഞ സമര്‍പ്പിതരുടെ ഈ ലിസ്റ്റില്‍ മൂന്ന് ബിഷപ്പുമാരുമുണ്ട്. കോവിഡ് ബാധിച്ച് മരിക്കുന്ന വൈദികരുടേയും സന്യസ്തരുടേയും എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം, ചികിത്സാസൗകര്യങ്ങളുടെ അഭാവത്തിലും തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും നിസ്വാര്‍ത്ഥമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ഫലമായാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

98 രൂപതകളിലെ 106 കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടവര്‍. രോഗത്തിന്റെ തീവ്രതയും പരിണിതഫലവും മറന്ന്, മഹാമാരി മാരകമായി ബാധിച്ച പ്രദേശങ്ങളിലുള്ളവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ചവരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷവും. പല രൂപതകളും കോണ്‍ഗ്രിഗേഷനുകളും തങ്ങളുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ ശുശ്രൂഷകള്‍ക്കായി വിട്ടുകൊടുത്തിരുന്നു.

കോവിഡ് ബാധിച്ചുള്ള ഈ സമര്‍പ്പിതരുടെ മരണം വേദനാജനകമെങ്കിലും ദൈവഹിതമെന്ന് ആശ്വസിക്കാമെന്നും സ്വര്‍ഗ്ഗത്തില്‍ നിത്യജീവന് അവര്‍ അര്‍ഹരാകുന്നതില്‍ അഭിമാനിക്കാമെന്നും പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.