2021 -ൽ ഇന്ത്യയിലെ ക്രൈസ്തവർക്കു നേരെ നടന്നത് 486 അക്രമസംഭവങ്ങൾ: യുണൈറ്റഡ് ക്രിസ്ത്യൻസ് ഫോറം

2021 -ൽ ഇന്ത്യയിലെ ക്രൈസ്തവർ മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പീഡനങ്ങൾ നേരിടേണ്ടി വന്ന വർഷമായിരുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻസ് ഫോറത്തിന്റെ വെളിപ്പെടുത്തൽ. 2021 -ൽ ക്രൈസ്തവർക്കെതിരെ 486 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. 2019 -ൽ 328 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

2021-ൽ, ഇന്ത്യയിലുടനീളം ക്രൈസ്തവർക്ക് നേരെയും ആരാധനാലയങ്ങൾക്കും നേരെയുമുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ തീവ്ര ഹിന്ദു ദേശീയതയുടെ തുടർച്ചയായ വ്യാപനമാണ് പീഡനങ്ങളുടെ വർദ്ധനവിന് കാരണമായതെന്നു പല വിദഗ്ധരും പറയുന്നു. തീവ്ര ഹിന്ദുത്വവാദികൾ നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ക്രൈസ്തവർക്കെതിരെ അക്രമത്തിന്റെ അന്തരീക്ഷം വളർത്തുകയാണെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

“ചില ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വിധ്വേഷത്തിന്റെ അന്തരീക്ഷം പടർത്തുകയും മതപരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങൾ ചില ഗ്രൂപ്പുകൾ മുൻ‌കൂട്ടി ആസൂത്രണം ചെയ്‌ത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ്” – യു സി എഫ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ആക്രമണ കേസുകളിൽ പോലീസ് ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികൾ ഒന്നുകിൽ നിഷ്ക്രിയ കാഴ്ചക്കാരോ അല്ലെങ്കിൽ അക്രമത്തിൽ സജീവ പങ്കാളികളോ ആയിരുന്നു. 2021-ൽ യു സി എഫ് റിപ്പോർട്ട് ചെയ്ത 486 കേസുകളിൽ 34 എണ്ണത്തിൽ മാത്രമാണ് പോലീസ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.