ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സിസ്റ്റര്‍ റോസിലിന്

    കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് സ്‌നേഹതീരം സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റര്‍ റോസിലിനെ തെരെഞ്ഞെടുത്തു.

    ജനുവരി 7 തിങ്കളാഴ്ച തിരുവനന്തപുരം ലൂര്‍ദ് സെന്റര്‍ ക്യാമ്പസ്സില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന മാനസിക വെല്ലുവിളി നേരിടുന്നവരും, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗം ഭേദമായിട്ടും ഏറ്റെടുക്കാനാളില്ലാതെ ഉപേക്ഷിക്കപെടുന്നവരുമായ സഹോദരിമാരെ ഏറ്റെടുത്ത് സംരക്ഷിച്ചു പുനരധിവസിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായും നടപ്പിലാക്കി വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ജീവകാരുണ്യ മേഖലയില്‍ നടത്തിവരുന്ന നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

    സാമൂഹ്യപ്രവര്‍ത്തന തുടക്കം

    മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചിയില്‍ ചിറായില്‍ സി.ജെ ജോണ്‍ ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആദ്യ സന്താനമാണ് റോസിലിന്‍. പൊതു പ്രവര്‍ത്തകനായ പിതാവിന്റെ സഹജീവികളോടൊള്ള അളവറ്റ സ്നേഹം കണ്ടുകൊണ്ട് വളര്‍ന്നുവന്ന റോസിലിന്‍ അനാഥര്‍ക്കും ആലംബഹീനര്‍ക്കും അത്താണി ആവുക എന്നുള്ള തന്റെ പിതാവിന്റെ ജീവിതാദര്‍ശം സ്വന്തം ജീവിതത്തിന്റെ മുതല്‍കൂട്ടാക്കി.

    കലാ-കായിക മേഖലയില്‍ മികവ് പുലര്‍ത്തിയ റോസിലിന്‍ ജീവകാരുണ്യ-മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ജീവാര്‍പ്പണം ചെയ്യുവാന്‍ ഏറെ താല്‍പര്യം കാണിച്ചു. ഈ ഉള്‍വിളിയെ ഉള്‍കൊള്ളാന്‍ മാതാപിതാക്കള്‍ ആരംഭത്തില്‍ വൈമനസ്യം കാണിച്ചെങ്കിലും മകളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയായിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ ആദ്യത്തെ മിഷനറി സന്യാസിനി സമൂഹത്തില്‍ അംഗമായി.

    സിസ്റ്റര്‍ റോസിലിന്‍ ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റ്യറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. ഉത്തരേന്ത്യയിലെ പല പിന്നോക്കഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും സഭയുടെ മുംബൈ, പഞ്ചാബ്, ഛാന്ദാ തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളുടെ കീഴില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ സേവനം അനുഷ്ടിച്ചു.

    കേരളത്തില്‍ തിരികെയെത്തിയ സിസ്റ്റര്‍ റോസിലിന്‍ ആതുരശുശ്രൂഷാ രംഗത്ത് നിസീമമായ സേവനം അനുഷ്ടിച്ചു. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവ സിസ്റ്ററിന്റെ സേവനരംഗങ്ങളായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സേവനത്തിനായി എത്തിയ സിസ്റ്ററിന് അവിടുത്തെ കാഴ്ചകള്‍ ജീവിത വഴിതിരിവിന് ഹേതുവായി. നിര്‍ദ്ധനരായവര്‍ക്ക് സംരക്ഷണം നല്‍കുവാനുള്ള അഭിവാഞ്ച തന്റെ ഭാവിപ്രവര്‍ത്തനം രൂപകല്‍പന ചെയ്യുവാന്‍ പ്രചോദനമേകി.

    നിരാലംബരും നിരാശരും നിസ്സഹായവരുമായവരെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമുള്ള ആഗ്രഹത്തോടെ വിവിധ ജീവകാരുണ്യസ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ചു. അതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍, ആതുരകേന്ദ്രങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

    ഇതിനിടയില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീണ്ടും തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം (ഊളംപാറ മാനസികാരോഗ്യകേന്ദ്രം) സന്ദര്‍ശിക്കാന്‍ ഇടയായി. അവിടെ രോഗം ഭേദമായിട്ടും കഴിയുന്നവരും ആരും ഏറ്റെടുക്കാനില്ലാതെയും എങ്ങോട്ടും പോവാനില്ലാതെയും കേവലം ഒറ്റപ്പെടലിന്റ ദുരനുഭവം നേരിടുന്ന ഒരു കൂട്ടം സഹോദരിമാര്‍ വിധിയുടെ ദൗര്‍ഭാഗ്യത്തില്‍ കഴിഞ്ഞുകൂടുന്നത് കൂടുതല്‍ വേദന ഉളവാക്കി. അവിടെ ഉള്ളതിനെക്കാള്‍ എത്രയധികം മനോരോഗികളായ സ്ത്രീകള്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ തെരുവോരങ്ങളില്‍ കഴിഞ്ഞുകൂടുകയും പീഡനങ്ങള്‍ ഏറ്റ് വാങ്ങുകയും അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു എന്നത് തന്റെ ഉള്ളിലെ സമര്‍പ്പണത്തെ സാക്ഷാത്ക്കരിക്കുന്ന നിശ്ചയത്തെ കൂടുതല്‍ ദൃഢമാക്കി.

    സ്നേഹതീരത്തിന്റെ ആരംഭം

    മനസ്സിന്റെ താളം തെറ്റി തെരുവില്‍ സ്ത്രീകളാരും അലഞ്ഞു തിരിഞ്ഞു ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഏറ്റുവാങ്ങരുതെന്നും അവരെ സംരക്ഷിക്കണമെന്നും ഉള്ള ആഗ്രഹം സിസ്റ്റര്‍ റോസിലിന്റെ മനസ്സില്‍ ഉടലെടുത്തു. ഇക്കാര്യം വീട്ടുകാരുമായി പങ്ക് വെച്ചു. അമ്മയും മറ്റ് സഹോദരങ്ങളുടെയും ഇടയില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ സിസ്റ്റര്‍ റോസിലിന്‍ ഉറച്ച് നിന്നു. ഒടുവില്‍ തുടര്‍ന്ന് വരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും സ്വയം ഏറ്റെടുക്കാന്‍ തയ്യാറാണ് എങ്കില്‍ സഭയുടെയും മറ്റ് അധികൃതരുടെയും അനുവാദത്തോട് കൂടി ആഗ്രഹം സാക്ഷാത്കരിക്കുവാന്‍ വീട്ടുകാര്‍ സമ്മതം മൂളി.

    മാനസികാരോഗ്യം നഷ്ടപ്പെട്ട് ആരും കരുതാനില്ലാതെ തെരുവുകളില്‍ അലഞ്ഞുതിരിഞു നടക്കുന്ന സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അഭയം നല്‍കി സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് സിസ്റ്റര്‍ റോസിലിന്‍ 2002 സെപ്തംബര്‍ 26 ന് 3 അന്തേവാസികളുമായി കൊല്ലം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ പത്തനാപുരം താലൂക്കില്‍ വിളക്കുടിയില്‍ സ്നേഹതീരം ആരംഭിച്ചു. സഹോദരങ്ങള്‍ ചേര്‍ന്നാണ് 14 സെന്റ് സ്ഥലവും പഴയ ഓടിട്ട കെട്ടിടവും വാങ്ങി നല്‍കിയത്. മതിയായ സൗകര്യമില്ലാതെ വാസയോഗ്യമല്ലാത്തതിനാല്‍ അതിനോട് ചേര്‍ന്ന വീടും സ്ഥലവും കൂടി വാടകയ്ക്കെടുത്താണ് സ്ഥാപനം ആരംഭിച്ചത്. വാടകയ്ക്ക് എടുത്ത 42 സെന്റ് സ്ഥലവും വീടും പിന്നീട് സഹോദരങ്ങള്‍ വാങ്ങി നല്‍കി.

    വിശാലമനസ്‌കരും കരുണാനിധികളുമായ പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ കൊണ്ടാണ് സ്നേഹതീരത്തിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത്.

    ഇന്ന് സന്യാസ സമൂഹത്തില്‍ സ്നേഹത്തിന്റെ, സേവനത്തിന്റെ മാതൃകയായ അനേകം സന്യസ്തര്‍ ഉണ്ട്. പലപ്പോഴും അവരില്‍ ചിലരുടെ തെറ്റുകള്‍ പെരുപ്പിച്ചു കാട്ടാനുള്ള പ്രവണതകള്‍ക്കിടയില്‍ ഇത്തരം നല്ല മാതൃക കാണുവാന്‍ കഴിയാതെ പോകുന്നു. ഈ സ്നേഹത്തിന്റെ മാതൃക അനേകരിലേയ്ക്ക് എത്തട്ടെ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.