ദൈവവിളി തിരിച്ചറിയാൻ മക്കളെ സഹായിക്കുന്നതെങ്ങനെ?

നിശബ്ദതയിലാണ് ദൈവം നമ്മെ വിളിക്കുന്നത്. ഈ വിളി കേൾക്കാൻ കുട്ടികൾ അവരുടെ ഹൃദയം ഏകാഗ്രമാക്കണം. ദൈവം എനിക്കായി സ്നേഹപൂർവ്വകമായ എന്തു പദ്ധതിയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുവാനുള്ള ഒരു പരിശ്രമം കുട്ടികള്‍ക്കിടയില്‍ ആവശ്യമാണ്. അവർ ആഗ്രഹിക്കാത്ത ഒരു പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അത് പിന്നീട് പല ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. അതിനാൽ യഥാർത്ഥ ദൈവവിളി ഏത് ജീവിതാന്തസിലേക്കാണെന്ന് എന്ന് മനസ്സിലാക്കാന്‍ മക്കളെ മാതാപിതാക്കൾ സഹായിക്കേണ്ടത് ആവശ്യമാണ്; അവരെ നിരുത്സാഹപ്പെടുത്തുകയല്ല ചെയ്യേണ്ടത്.

ദൈവവിളി എന്നത് തികച്ചും വ്യക്തിപരമാണ്. അടിമകളായല്ല; സ്വാതന്ത്യത്തിലേക്കാണ് ദൈവം വിളിക്കുന്നത്. സത്യത്തിൽ സ്വാതന്ത്ര്യം പ്രയോഗികമാക്കുന്നതിലൂടെ വ്യക്തി സ്വയം തിരിച്ചറിയുന്നു. എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസൻസായി സ്വാതന്ത്ര്യത്തെ മനസ്സിലാക്കരുത്. അതിനർത്ഥം സ്വയം ദാനം എന്നാണ്.

ജോൺപോൾ രണ്ടാമൻ പാപ്പാ 1994 ഫെബ്രുവരി 2 -ന് കുടുംബങ്ങൾക്കെഴുതിയ കത്തിൽ ഇപ്രകാരം എഴുതി: “ഒരു നല്ല പുരോഹിതൻ തീർച്ചയായും നന്നായി വളർന്ന ഒരാളാണ്. തീർച്ചയായും, കർത്താവിന് ഒന്നും അസാധ്യമല്ല. അപൂർണ്ണതകൾ ഉള്ളവർക്കും അവിടുത്തെ കൃപ ലഭിക്കും. മരുഭൂമിയിലെ മണലിൽ നിന്ന് ഉത്ഭവിക്കുന്ന മനോഹരമായ പൂക്കൾ പോലെയാണ് അവ. നല്ല മണ്ണ് മികച്ച വിളവെടുപ്പ് നൽകുന്നു. ദൈവം തന്റെ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു, നാമാണ് മണ്ണ് ഒരുക്കുന്നത്. നല്ലതുപോലെ ഒരുക്കിയ നിലത്തെ ഫലം നൂറ് മേനിയായിരിക്കും.”

ദൈവവിളിയുടെ ഫലം നൂറ് മേനിയാകണമെങ്കിൽ നിലം നന്നായി ഒരുക്കുക. അതിനായി അദ്ധ്വാനിക്കുക. ആത്മീയമായ വളർച്ച പ്രാപിച്ചെങ്കിൽ മാത്രമേ നല്ല ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളൂ. ആ ഒരു ബോധ്യവും ഒരുക്കവുമാണ് മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.