പൂവൻകോഴി എങ്ങനെ പള്ളിഗോപുരത്തിലെത്തി?

ഒരു ദൈവാലയ ഗോപുരത്തിനു മുകളിൽ കുരിശ് കാണുമ്പോൾ അതൊരു ക്രൈസ്തവ ആരാധനാലയമാണ് എന്ന് നമ്മൾ തിരിച്ചറിയുന്നു. കുരിശിനെപ്പോലെ തന്നെ മറ്റു പല പ്രതീകങ്ങളും ക്രൈസ്തവർക്കുണ്ട്. മത്സ്യം, പ്രാവ്, ആട് എന്നിവ അവയിൽ ചിലതാണ്. മറ്റൊരു പുരാതന പ്രതീകം യൂറോപ്പിലെ ക്രൈസ്തവ ദൈവാലയങ്ങളുടെ ഗോപുരങ്ങൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന പൂവൻകോഴിയാണ് (rooster). ഈ പ്രതീകം ക്രിസ്തുമതത്തിന്റെ ചിഹ്നമായി സ്വീകരിച്ചതിനെപ്പറ്റി വിവിധ സഭകൾ വിവിധ വ്യാഖ്യാനങ്ങളാണ് നൽകുന്നത്.

റോമൻ ഭൂഗര്‍ഭ കല്ലറകളിലും (Roman catacomb) ക്രൈസ്തവരെ അടക്കം ചെയ്തിരുന്ന പേടകത്തിലും പൂവൻകോഴിയുടെ ചിത്രീകരണം കാണാൻ കഴിയും. ഒരു അരയന്നത്തിന്റെ ചിഹ്നം ദൈവാലയത്തിനു മുകളിൽ കണ്ടാൽ, അതൊരു ലൂഥറൻ പള്ളിയാണന്ന് ഉറപ്പിക്കാം. മാർട്ടിൻ ലൂഥറുടെ പ്രതീകാത്മക പക്ഷിയാണ് അരയന്നം. യഥാർത്ഥ സഭയുടെ പ്രതീകമായും ചിഹ്നമായും ലൂഥർ അരയന്നത്തെ വിശേഷിപ്പിക്കുന്നു. കാരണം, തടാകങ്ങളും ചതുപ്പുനിലങ്ങളും ഉപയോഗിച്ച് കഠിനമായ ജീവിതപോരാട്ടം നടത്താൻ ആ പക്ഷി തയ്യാറാണ്.

പഴയ പശ്ചിമ ജർമ്മനയിൽ പൂവൻകോഴി പ്രധാനമായും കത്തോലിക്കാ പള്ളിയുടെ ഗോപുരങ്ങളിലാണ് കണ്ടിരുന്നത്; പ്രൊട്ടസ്റ്റൻ്റ് പള്ളികൾക്കു മുകളിൽ കുരിശും. വടക്കൻ ജർമ്മനിയിൽ ഇതിനു വിപരീതമായി കത്തോലിക്കാ പള്ളികൾക്കും മുകളിൽ കുരിശും പ്രൊട്ടസ്റ്റൻ്റു ദൈവാലയങ്ങൾക്കു മുകളിൽ പൂവൻകോഴിയും. ഇതിൽ നൂറു ശതമാനം കൃത്യത ഒരു സഭാസമൂഹത്തിനും പറയാൻ കഴിയുകയില്ല. സ്വിറ്റ്സർലണ്ടിൽ പ്രൊട്ടസ്റ്റൻ്റു പള്ളികൾക്കു മുകളിൽ (reformed churches) പൂവൻകോഴിയും കത്തോലിക്കാ ദൈവാലയങ്ങൾക്കു മുകളിൽ കുരിശുമാണ് സാധാരണ കാണുന്നത്.

സഭാപിതാവായ വി. അംബ്രോസ്, പ്രസിദ്ധമായ ഒരു ഗീതത്തിൽ കോഴിയുടെ കൂവലിനെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: “സഭയുടെ പാറയായ പത്രോസ് കോഴിയുടെ കൂവൽ കേട്ട് തൻ്റെ പാപങ്ങളെയോർത്തു കരഞ്ഞു. അതിനാൽ ഉറക്കത്തിൽ നിന്ന് വേഗം ഉണരുക. കോഴി ഇപ്പോഴും സ്വപ്നം കാണുന്നവരെ വിളിച്ചുണർത്തുന്ന പക്ഷിയാണ്. കൃത്യവിലോപം വരുത്തുന്നവരെ കോഴി ശാസിക്കുകയും നിഷേധികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.”

നാളെ രാവിലെ കോഴി കൂവന്നതിനുമുമ്പ് നീ എന്നെ മൂന്നു തവണ തള്ളിപ്പറയും എന്ന് യേശു പത്രോസിനോട് അന്ത്യത്താഴ വേളയിൽ പറയുന്നത് നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കലും അങ്ങനെ  ചെയ്യുകയില്ലന്ന് പത്രോസ് പറഞ്ഞുവെങ്കിലും, ക്രിസ്തുവിന്റെ അറസ്റ്റിനുശേഷം അവൻ തന്റെ ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. കോഴിയുടെ കൂവൽ കേട്ട് പത്രോസ്, ഗുരു പറഞ്ഞ കാര്യങ്ങൾ ഓർമ്മിക്കുകയും പശ്ചാത്തപിച്ച് ഹൃദയം നുറുങ്ങിക്കരയുകയും ചെയ്തു.

പത്രോസിന്റെ പശ്ചാത്താപം അദ്ദേഹത്തെ ആദ്യത്തെ മാർപാപ്പയാക്കി. അവന്റെ ചിഹ്നമായ പൂവൻകോഴിയെ ഗ്രിഗറി ഒന്നാമൻ പാപ്പ (AD 590-604) പിന്നീട് ക്രിസ്തീയചിഹ്നമായി ഉപയോഗിക്കാൻ തുടങ്ങി. ഒൻപതാം നൂറ്റാണ്ടിൽ നിക്കോളാസ് ഒന്നാമൻ പാപ്പ (858- 867) ദൈവാലയങ്ങൾ തിരിച്ചറിയുന്നതിനായി ഒരു മുദ്ര പതിപ്പിക്കണമെന്നു ഡിക്രി പുറപ്പെടുവിക്കുകയും പല പള്ളികളും പൂവൻകോഴിയെ ചിഹ്നമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനിടയിൽ പല പള്ളികളും കാറ്റിന്റെ ദിശയറിയാന്‍ നാട്ടുന്ന ഉപകരണമായി
(weathercock) കോഴിയുടെ ചിഹ്നം ഉപയോഗിക്കാൻ തുടങ്ങി. ഏറ്റവും പഴയ weather cock AD 820-നും 830-നുമിടയിൽ സ്ഥാപിച്ച ഗാലിയോ ഡി റാംപേർട്ടോയാണ് (Gallo di Ramperto). ഇറ്റലിയിലെ ബെർസിയായിലെ വി. ഫൗസ്റ്റീനോ ജിയോവിറ്റോ എന്നിവരുടെ നാമത്തിലുള്ള ദൈവാലയത്തിന്റെ മണിമാളികയിൽ 1891 വരെ അത് പ്രദർശിപ്പിച്ചിരുന്നു. പിന്നീട് അത് ടൗൺ മ്യൂസിയത്തിലേയ്ക്കു മാറ്റി.

പള്ളിഗോപുരത്തിലെ പൂവൻകോഴി നൽകുന്ന സൂചനകൾ

സൂര്യോദയത്തിന്റെ തുടക്കത്തിൽ നമ്മളെ വിളിച്ചുണർത്തുന്ന അലറമാണ് പൂവൻകോഴിയുടെ കൂവൽ. പകലിന്റെ വെളിച്ചം മനുഷ്യരോട് പ്രഖ്യാപിക്കാൻ നിയോഗിക്കപ്പെട്ട പക്ഷി. ഈ പക്ഷി നൽകുന്ന ചില സൂചനകൾ നമുക്കു മനസ്സിലാക്കാം.

പ്രകാശത്തിന്റെ പക്ഷി

പ്രകാശത്തിന്റെ പക്ഷിയായ പൂവൻകോഴി തന്റെ കൂവലിലൂടെ, യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണെന്ന് പ്രഘോഷിക്കുന്നു. ക്രൈസ്തവർക്ക് ക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ്. “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹ 8:12). രൂപാന്തരീകരണ വേളയിലും ശിഷ്യന്മാർ യേശുവിൽ പ്രകാശം ദർശിച്ചു: “അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്‌ത്രം പ്രകാശംപോലെ ധവളമായി” (മത്തായി 17:2).

കോഴിയെ പ്രകാശത്തിന്റെ പക്ഷിയായി പരിഗണിക്കുന്ന രീതി പുരാതനകാലം മുതൽ ഉണ്ടായിരുന്നു. ചില യഹൂദ അദ്ധ്യാത്മദര്‍ശന കൃതികളിൽ ഈ വിലമതിപ്പ് പ്രതിഫലിക്കുന്നു: പ്രഭാതത്തിന്റെ വരവിനെ അറിയിച്ചുകൊണ്ടുള്ള കോഴിയുടെ കൂവൽ, സർവ്വശക്തന്റെ സിംഹാസനത്തിനു മുമ്പുള്ള സെറാഫിമിന്റെ സ്തുതികീർത്തനമായിട്ടാണ് അതിൽ വിശേഷിപ്പിക്കുക. കോഴിയുടെ അതിരാവിലെയുള്ള കൂവൽ ചരിത്രാതീത കാലഘട്ടത്തിൽ കോഴിയെ സൂര്യന്റെ ചിഹ്നമായി കാണാൻ തുടങ്ങി. ഇതു പിന്നീട് പുരാതന റോമാക്കാർക്ക് കോഴിയെ പ്രകാശത്തിന്റെ പക്ഷിയാക്കി മാറ്റാൻ കാരണമായി.

ദൈവത്തിന്റെ കാരുണ്യാതിരേകം കൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍  (ലൂക്കാ 1:78) അത് വിളിച്ചറിയുക്കുന്ന ദൗത്യം പൂവൻകോഴി നിർവ്വഹിക്കുന്നതിനാൽ ക്രിസ്തുവിന്റെ പ്രതീകമായി പൂവൻകോഴി മാറി. AD അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രുഡെൻഷ്യസ് എന്ന ക്രിസ്ത്യൻ കവി “പൂവൻകോഴിയുടെ ഗാനം” എന്ന തന്റെ കൃതിയിൽ പൂവൻകോഴിയെ ക്രിസ്തുവിന്റെ പ്രതീകമായി ആദ്യം അവതരിപ്പിച്ചു. ക്രിസ്തുവിനെ പിശാചുക്കൾ ഭയപ്പെടുന്നതിനാൽ പൂവൻകോഴിയുടെ കൂവൽ കേട്ട് അവർ ഓടിയൊളിച്ചിരുന്നതായി പഴമക്കാർ വിശ്വസിച്ചിരുന്നു. ഓരോ പ്രഭാതത്തിലും ഇരുട്ടിന്റെ അവസാനം വിളിച്ചറിയിക്കുന്നതുവഴി നമ്മുടെ ചുവടുകളെ ദിശതെറ്റാതെ മുന്നോട്ടുപോകാൻ പൂവൻകോഴി സഹായിക്കുന്നു.

പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ക്രിസ്തു മനുഷ്യവംശത്തെ പ്രകാശത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും നയിച്ചതിന്റെ സൂചന തന്നെയാണ് പകലിന്റെ തുടക്കത്തിൽ ആളുകളെ ഉണർത്തുന്ന പൂവൻകോഴിയുടെ കൂവൽ. ഈ അർത്ഥത്തിൽ, കോഴി പത്രോസിന്റെ നിഷേധത്തെയും മാനസാന്തരത്തെയുമല്ല സൂചിപ്പിക്കുക. മറിച്ച്, ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും അവസാന ന്യായവിധിയുടെ തിളങ്ങുന്ന പകൽവെളിച്ചത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.

പീഡാനുഭവ ചരിത്രത്തിലെ പക്ഷി

യേശുവിന്റെ പീഡാനുഭവചരിത്രത്തിൻ്റെ ഭാഗമായ പക്ഷിയാണ് പൂവൻകോഴി. യേശു യഹൂദന്മാരുടെ പരമോന്നത കോടതിയുടെ മുമ്പാകെ നിൽക്കുമ്പോൾ പത്രോസ് പുറത്ത്, മുറ്റത്ത് തീ കാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പ്രധാന പുരോഹിതന്റെ പരിചാരകരിലൊരാൾ അവന്റെ അടുക്കൽ വന്ന് അവനെ നോക്കിപ്പറഞ്ഞു: “നീയും നസറായനായ യേശുവിന്റെ കൂടെയായിരുന്നല്ലോ… അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല” എന്ന് നിഷേധിച്ചുപറഞ്ഞു. (മര്‍ക്കോ. 14:67-68). പത്രോസിനെ, താൻ ഗുരുവിനെ നിഷേധിച്ചു എന്ന്നു ഓർമ്മപ്പെടുത്തുന്നത് കോഴിയുടെ കൂവൽശബ്ദമാണ്. അതു തന്നെയാണ് ഹൃദയം നൊന്തു കരയാൻ അവന് ഉത്തേജനം നൽകിയതും. “ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ്‌ നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന്‌ യേശു പറഞ്ഞ വാക്ക്‌ അപ്പോള്‍ പത്രോസ്‌ ഓര്‍മ്മിച്ചു. അവന്‍ ഉള്ളുരുകി കരഞ്ഞു”(മര്‍ക്കോ. 14:72).

പ്രവചിക്കാനുള്ള കഴിവ്

പുരാതന കാലങ്ങളിൽ കോഴിയിറച്ചി വളരെ വിലയുള്ളതായിരുന്നതിനാൽ ഭക്ഷണകാര്യങ്ങളിൽ അപൂർവ്വമായേ കോഴിയിറച്ചി ഉപയോഗിച്ചിരുന്നുള്ളൂ. കോഴികളെ പ്രധാനമായും വളർത്തിയിരുന്നത് കോഴിപ്പോരിനു വേണ്ടിയായിരുന്നു. പുരാതന ദേവന്മാരുടെയും വീരന്മാരുടെയും ഇടയിൽ കോഴി പുരുഷത്വത്തിന്റെ പ്രതീകമായിരുന്നു.

കോഴിപ്പോരിനെ വളരെയധികം വിലമതിച്ചിരുന്ന റോമൻ സൈനികർ, അവരുടെ ധൈര്യത്തിനു മാത്രമല്ല, അവരുടെ യുദ്ധങ്ങളിൽ, പ്രവചിക്കാൻ കഴിവുള്ള ഒരു പക്ഷിയായും കരുതിയിരുന്നു. ജോബിന്റെ പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്: “പൂവന്‍കോഴിക്ക് മുന്‍കൂട്ടി കാണാന്‍ കഴിവ് കൊടുത്തത്‌ ആരാണ്‌?” (ജോബ്‌ 38:36).

ജാഗ്രതയുടെ ചിഹ്നം

കോഴി വെളിച്ചത്തിന്റെയും ജാഗ്രതയുടെയും ചിഹ്നമാണ്. വിശുദ്ധ ഗ്രന്ഥം അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേയ്ക്ക് മനുഷ്യവംശത്തെ ജാഗ്രതയോടെ നയിക്കുന്ന വഴിവിളക്കാണ്. ഇരുട്ടിന്റെ അവസാനം വിളിച്ചറിയിക്കാൻ പൂവൻകോഴിയെ പ്രാപ്തനാക്കുന്നത് ഈ ജാഗ്രതയാണ്. ജാഗ്രത എന്നത് തന്നെ അനുഗമിക്കുന്ന എല്ലാവരോടും യേശു ആവശ്യപ്പെടുന്ന ഒരു മനോഭാവമാണ്. ഇത് യേശുവിന്റെ രണ്ടാമത്തെ ആഗമനവുമായി ബന്ധപ്പെട്ടിരിക്കുന്നു: “ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്‌, സന്ധ്യയ്‌ക്കോ അര്‍ദ്ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ” (മര്‍ക്കോ. 13:35). ലിയോണിലെ യൂക്കറിയസ് കോഴികളെ ‘വിശുദ്ധ പ്രസംഗകർ’ എന്നാണ് വിളിക്കുന്നത്.

സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തു തോൽപിക്കാൻ നിതാന്തജാഗ്രത ആവശ്യമാണെന്ന് മനുഷ്യവംശത്തെ പഠിപ്പിക്കുന്ന പക്ഷിയാണ് കോഴി.

വാൽക്കഷണം: ആരെങ്കിലും “നീ ആളൊരു ഒരു കോഴി ആണല്ലോ” എന്നു പറഞ്ഞാൽ സങ്കടപ്പെടുകയോ, നിഷേധാത്മകമായി ചിന്തിക്കുകയോ വേണ്ട കേട്ടോ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.