ഈശോയുടെ തിരുക്കച്ച ഓണ്‍ലൈനിൽ കാണുവാൻ അവസരമൊരുക്കി ടൂറിൻ രൂപത

യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുക്കച്ച ഈസ്റ്റർ നാളുകളിൽ ഓണ്‍ലൈന്‍ വഴി പ്രദർശനത്തിന് വയ്ക്കുവാൻ തീരുമാനം. ഏപ്രിൽ 11 മുതൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച ദിവസം വരെ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും വിശ്വാസികൾക്ക് കാണാൻ തക്കവിധം ടൂറിൻ തിരുക്കച്ച പൊതുദർശനത്തിന് വെയ്ക്കുമെന്ന് ടൂറിൻ ആർച്ച് ബിഷപ്പായ സിസാരേ നൊസിഗ്ലിയ അറിയിച്ചു. വിശ്വാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്ഥിതനായ ക്രിസ്തുവിനോട് പ്രാർത്ഥിക്കാനായി ടൂറിൻ തിരുക്കച്ച പ്രദർശിപ്പിക്കണമെന്ന വിശ്വാസികളുടെ ആവശ്യം മാനിച്ചാണ് താൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കി. “തിരുകച്ചയിലെ ക്രിസ്തുവിന്റെ മുഖം, ഏതുവിധ പരീക്ഷണങ്ങളെയും, പകർച്ചവ്യാധികളെയും, വേദനകളെയും അതിജീവിക്കുന്നതാണ്. ക്രിസ്തുവിന്റെ പീഡാനുഭവവും, മരണവും, ഓർമ്മിപ്പിക്കുന്ന തിരുക്കച്ചയിലെ ക്രിസ്തുവിന്റെ മുഖം ധ്യാനിക്കാനുള്ള അവസരമായി പ്രദർശനം മാറണം” അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

യൂറോപ്പിൽ പ്ലേഗുണ്ടായ അവസരങ്ങളിൽ തിരുക്കച്ച പലതവണ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 1576ൽ ഇറ്റലിയിലെ മിലാനിൽ പ്ലേഗു ബാധയുണ്ടായപ്പോൾ, അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോ, പ്ലേഗ് ബാധ അവസാനിപ്പിച്ചതിന് ദൈവത്തോടുള്ള നന്ദിപ്രകാശനമായി തിരുകച്ചയുമായി കാൽനടയായി പ്രദക്ഷിണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലാണ് തിരുക്കച്ച പ്രതിഷ്ഠിച്ചിരിക്കുന്നത്.