സീറോ മലബാര്‍ കുര്‍ബാന; സിനഡിന്റെ തീരുമാനം

വി. കുര്‍ബ്ബാനയുടെ അര്‍പ്പണ രീതി ഏകീകരിക്കുവാനായി 1999 ലെ സഭാ സിനഡ് എടുത്തതും തുടര്‍ന്നുള്ള സിനഡുകളില്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി എഴുതിയ കത്തിനെ സീറോമലബാര്‍ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തില്‍
സിനഡു പിതാക്കന്മാര്‍ ഐക്യകണ്‌ഠേന സ്വീകരിച്ചു.

സീറോമലബാര്‍ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും സഭയുടെ നാമത്തില്‍ സിനഡ് മാര്‍പാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്.

കാര്‍മികന്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യില്‍ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വി. കുര്‍ബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുര്‍ബ്ബാന അര്‍പ്പണരീതി. പരിശുദ്ധ പിതാവു നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയര്‍പ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബര്‍ 28-ാം തിയ്യതി ഞായറാഴ്ച മുതല്‍ സഭയില്‍ നടപ്പിലാക്കാന്‍ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാര്‍ സഭാംഗങ്ങള്‍ എല്ലാവരോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു.

ഏകീകരിച്ച വി. കുര്‍ബ്ബായര്‍പ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളില്‍ മേല്‍പറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബര്‍ 28നു തന്നെ ആരംഭിക്കണം. 2021 നവംബര്‍ 28 മുതല്‍ സഭയിലെ എല്ലാ പിതാക്കന്‍മാരും ഏകീകരിച്ച ക്രമത്തിലുള്ള വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഏകീകരിച്ച ബലിയര്‍പ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റര്‍ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രില്‍ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.