ഹംഗറിയുടെ രാജ്ഞി പരിശുദ്ധ മറിയം! രാജ്യത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് ഹംഗറി അംബാസഡര്‍

ഹംഗറിയുടെ ക്രൈസ്തവ വേരുകള്‍ ഓര്‍മ്മിപ്പിച്ച് വത്തിക്കാനിലെ ഹംഗറിയുടെ അംബാസഡര്‍ എഡ്വാര്‍ഡ് ഹാബ്‌സ്ബര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധേയമാവുന്നു. ഉണ്ണീശോയെ കൈയ്യില്‍ വഹിച്ചിരിക്കുന്ന ദൈവമാതാവ് ഹംഗറിയിലെ രാജാവായിരുന്ന വി. സ്റ്റീഫന്‍ രാജാവിന് കിരീടം കൈമാറുന്ന ചിത്രം, ഹംഗറിയുടെ 1019-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വി. സ്റ്റീഫന്റെ തിരുനാള്‍ ദിനമാണ് ഹംഗറിയുടെ ജന്മദിനമായ ഓഗസ്റ്റ് 20. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ ഉറച്ച ശക്തമായൊരു ഹംഗറിയെ വാര്‍ത്തെടുത്ത രാജ്യത്തിന്റെ തലവനായിരിന്നു വി. സ്റ്റീഫന്‍. എ.ഡി. ആയിരത്തിലെ ക്രിസ്തുമസ് ദിനത്തിലാണ് അദ്ദേഹത്തിന് സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പ കിരീടം സമ്മാനിച്ചത്. പരിശുദ്ധ കന്യകാമാതാവിനോട് അഗാധമായ ഭക്തി വച്ചുപുലര്‍ത്തിയ സ്റ്റീഫന്‍ രാജാവ്, ദൈവമാതാവിനോടുള്ള ആദരണാര്‍ത്ഥം നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചു.

1038-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ അദ്ദേഹം ഹംഗറിയെ ദൈവമാതാവിനായി സമര്‍പ്പിച്ചു. ‘അല്ലയോ സ്വര്‍ഗ്ഗീയരാജ്ഞി, അങ്ങയുടെ സംരക്ഷണത്തിനായി ഞാന്‍ എന്റെ രാജ്യത്തെ സമര്‍പ്പിക്കുന്നു, തിരുസഭയെയും, സകല മെത്രാന്‍മാരെയും, പുരോഹിതന്‍മാരെയും, സകല രാജ്യങ്ങളെയും അവയുടെ ഭരണാധികാരികളെയും, പ്രജകളെയും അങ്ങേക്കായി സമര്‍പ്പിക്കുന്നു. അതിന് മുന്‍പായി ഞാന്‍ എന്റെ ആത്മാവിനെ തന്നെ അങ്ങേക്കായി സമര്‍പ്പിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ടായിരിന്നു രാജ്യത്തെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിച്ചത്.