ജീവന്റെ സംരക്ഷണത്തിനായി 2800 കിലോമീറ്റര്‍ തീര്‍ത്ഥാടനം നടത്തിയ അമേരിക്കക്കാരന്‍

ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും അതിന്റെ പ്രാധാന്യം തലമുറകളെ ഓര്‍മിപ്പിക്കുന്നതിനുമായി പ്രാര്‍ത്ഥനാ പൂര്‍വ്വം നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുവാന്‍  2800 കിലോമീറ്റര്‍ നടന്ന് എത്തിയ വ്യക്തിയാണ് ജോണ്‍ മൂര്‍. സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് 2018 ഏപ്രില്‍ മാസത്തില്‍ നടക്കുവാന്‍ ആരംഭിച്ച ഇദ്ദേഹം കഴിഞ്ഞ ദിവസം ആണ് വാഷിംഗ്‌ടണ്ണില്‍ എത്തിയത്.

ജോണ്‍, നൈറ്റ്സ് ഓഫ് കൊളംബസിലെ അംഗമാണ്. ഒന്‍പതു മാസം നീണ്ടു നിന്ന  ജീവന് വേണ്ടിയുള്ള ഒരു തീര്‍ത്ഥാടനത്തിലായിരുന്നു ഞാന്‍ . അത് ജനുവരി 18 നു വാഷിംഗ്‌ടണ്ണില്‍ അവസാനിച്ചിരിക്കുകയാണ്. ജോണ്‍ പറഞ്ഞു. അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളുമായി മകൾ ലൂറയും ഒപ്പം ഉണ്ടായിരുന്നു. പിതാവിന് ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കുകയും ശരിയായ പാതയിലാണോ നീങ്ങുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്തുകൊണ്ടുള്ള യാത്രയായിരുന്നു ലൂറയുടേത്.

രണ്ടു കുരിശുകളുമായുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. യാത്രയില്‍ ഉടനീളം ലോകം മുഴുവന്‍ ഉള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായും അനേകര്‍ക്ക് മാനസാന്തരം ലഭിക്കുന്നതിനായും പ്രാര്‍ത്ഥിച്ചു കൊണ്ടും  ജപമാല ചൊല്ലികൊണ്ടുമിരുന്നു. യാത്രയില്‍ ഉടനീളം ധാരാളം പരിഹാസങ്ങള്‍ നേരിടേണ്ടിയും വന്നു. ഒപ്പം തന്നെ ധാരാളം ആളുകള്‍ സഹായവുമായും എത്തി.  പ്രതികൂല സാഹചര്യങ്ങളിലും നിശബ്ധമായി പ്രാര്‍ത്ഥിച്ചു കൊണ്ട് മുന്നേറിയ പിതാവ് തന്റെ ആത്മീയതയെ ഏറെ സ്വാധീനിച്ചു എന്ന് മകള്‍ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.