ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ സാൻ കോൺറാഡോ ഇടവകയിലെ കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ സഹായമഭ്യർത്ഥിച്ചുകൊണ്ട് ഇടവക വികാരി ഫാ. പോൾ റിവാസ് അൽഫാറോ. തികച്ചും ദരിദ്രരായ ആളുകൾ താമസിക്കുന്ന ഇവിടെ ഇടവകയിലെ 300 കുട്ടികൾക്കാണ് ഈ വൈദികൻ ഭക്ഷണം നൽകി സംരക്ഷിക്കുന്നത്.
“ഇത് വളരെ പ്രയാസകരമായ സമയമാണ്. പക്ഷെ അയൽക്കാരനോടുള്ള സ്നേഹം അവസാനിപ്പിക്കാൻ കഴിയില്ല. സമ്പദ് വ്യവസ്ഥ നല്ലതല്ലെങ്കിൽ കൂടിയും ഒരു മണൽത്തരി സ്നേഹത്തിന്റെ ഒരു വലിയ പർവ്വതം നിർമ്മിക്കാൻ സഹായിക്കുന്നു,” -ഫാ. പോൾ റിവാസ് പറഞ്ഞു.
സമീപ കാലത്ത് ഉണ്ടായ രാഷ്ട്രീയ അധികാര മാറ്റം പെറുവിനെ കൂടുതൽ ദുരിതത്തിലാഴ്ത്തി. വർധിച്ച വിലക്കയറ്റമാണ് പെറു ലിബ്രെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതിനു ശേഷം ഉണ്ടായിരിക്കുന്നത്. ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പരിഹാരം കാണണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ആവശ്യപ്പെടുന്നുണ്ട്.