ഡൊമിനിക്കൻ സന്യാസ സമൂഹത്തിന് ഏഷ്യയിൽ നിന്നുള്ള തലവൻ 

ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് ആദ്യമായി ഒരു ഏഷ്യക്കാരൻ തിരഞ്ഞെടുക്കപ്പെട്ടു. 51-കാരനായ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ ടിമോനർ ആണ് ലോകത്താകമാനമുള്ള ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ മാസ്റ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഫിലിപ്പീൻസ് സ്വദേശിയാണ്.

ജൂലൈ 13-ന് വിയറ്റ്നാമിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് കത്തോലിക്കാ സഭയ്ക്ക് “ഒരു ഫ്രാൻസിസിനേയും ഒരു ഡൊമിനിക്കിനേയും ആവശ്യമാണ്” എന്ന് തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി. 1995-ൽ ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിനായി പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹത്തെ 2014-ൽ ഫ്രാൻസിസ് പാപ്പാ അന്താരാഷ്ട്ര ദൈവശാസ്‌ത്ര കമ്മീഷന്റെ അംഗമായി പ്രഖ്യാപിച്ചിരുന്നു. ഫിലിപ്പീൻസിലെ ഡൊമിനിക്കൻ പ്രോവിന്സിലെ പ്രൊവിൻഷ്യാളായി സേവനം ചെയ്‌തുവരുന്നതിനിടയിലാണ് ഇദ്ദേഹത്തെ തേടി പുതിയ ദൗത്യം എത്തുന്നത്.

1216-ൽ വി. ഡൊമിനിക് സ്ഥാപിച്ച സന്യാസ സമൂഹമാണ് ഇത്‌. 800 വർഷം പഴക്കമുള്ള ഡൊമിനിക്കൻ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഏഷ്യക്കാരൻ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നത്.