വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടുപോയതിൽ അപലപിച്ച് ഹെയ്തിയൻ ബിഷപ്പുമാർ

കഴിഞ്ഞ ഞായറാഴ്ച, അഞ്ച് വൈദികരെയും രണ്ടു സന്യാസിനിമാരെയും മൂന്ന് അല്മായരെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അപലപിച്ച് ഹെയ്തിയൻ ബിഷപ്പുമാർ. ഹെയ്തിയൻ തലസ്ഥാന നഗരത്തിന്റെ പ്രാന്തപ്രദേശമായ ക്രോഇക്സ് ഡെസ് ബൊക്കെയിൽ വെച്ചു ഒരു യാത്രയ്ക്കിടയിലാണ് ഇവർ തട്ടിക്കൊണ്ടുപോകപ്പെട്ടത്. ‘400 മാവോസോ’ എന്ന സംഘടനയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാജ്യം ഒന്നടങ്കം ഇത്തരത്തിലുള്ള അനീതികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഹെയ്തിയൻ റിലീജിയസ് കോൺഫറൻസ് സെക്രട്ടറി ആഹ്വാനം ചെയ്തു. “ക്രൂരമായ ഈ പ്രവർത്തനത്തിന് ഇരയാക്കപ്പെട്ട എല്ലാവർക്കുംവേണ്ടി സഭ പ്രാർത്ഥിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യത്വരഹിതമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” -ഹെയ്തിയിലെ എപ്പിസ്കോപ്പൽ കോൺഫെറെൻസിന്റെ വൈസ് പ്രസിഡന്റ് ബിഷപ്പ് പിയറി ആന്ദ്രേ ഡമാസ്‌ പറഞ്ഞു.

പത്തു ലക്ഷം ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹെയ്തിയിലെ സഭാനേതാക്കൾ തട്ടിക്കൊണ്ടുപോയവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോചനദ്രവ്യമാവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകൽ ഹെയ്തിയിൽ വർദ്ധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഒരു വൈദികനും ഒരു സന്യാസിനിയും ഫ്രാൻസിൽ നിന്നുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.