കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ …

എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്,  മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില പൊതു സംശയങ്ങളാണ് ഈ കുറിപ്പിന്റെ  ഇതിവൃത്തം.

എപ്പോഴാണ് ദൈവം കാവൽ മാലാഖയെ ഒരു ആത്മാവിനു കൂട്ടായി നിയോഗിക്കുന്നത്?

ഇതിനെ സംബന്ധിച്ച് സഭയുടെ ഓദ്യോഗികമായ പഠനങ്ങളൊന്നും നിലവിലില്ലങ്കിലും, പക്ഷേ പല ദൈവശാസ്ത്രജ്ഞരും ഇതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഒരു ആത്മാവ് ശരീരവുമായി ഒന്നിക്കുമ്പോൾ ദൈവം ഒരു മാലാഖയെ ചുമതലപ്പെടുത്തുന്നു എന്ന് വി.ആൻസലം പഠിപ്പിക്കുന്നു.
“ഓരോ വിശ്വാസിയുടെയും അരികിൽ അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നുണ്ട് “. മഹാനായ വി. ബേസിൽ സാക്ഷ്യപ്പെടുത്തുന്നു.
ഇതിൽനിന്നും ജീവന്റെ ആരംഭത്തിൽത്തന്നെ കാവൽ മാലാഖയെ ചുമതലപ്പെടുത്തുന്നു എന്നു നമുക്കു മനസ്സിലാക്കാം.

എല്ലാവർക്കും കാവൽ മാലാഖമാരുണ്ടോ? അക്രൈസ്തവർക്കു.?

എല്ലാവർക്കും കാവൽ മാലാഖമാരുണ്ടെന്നും വി.ജറോമും വി.ജോൺ ക്രിസോസ്തോമും പഠിപ്പിക്കുന്നു,നൂറ്റാണ്ടുകളായി ഇവരുടെ പഠനത്തെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരും പിൻതുടർന്നു പോന്നു. അക്രൈസ്തവരായ  പലരും ആപത്തിൽ നിന്നും മാലാഖമാരുടെ കരങ്ങളാൽ രക്ഷപ്പെട്ടു എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു.

കാവൽ മാലാഖമാർക്ക് നമ്മുടെ രഹസ്യ ചിന്തകൾ അറിയാൻ സാധിക്കുമോ?

ഉത്തരം വളരെ ലളിതം അറിവില്ല. നമ്മുടെ ചിന്തകളിലേക്ക് ഒരു പ്രവേശനം അവർക്ക് സാധ്യമല്ല. എന്നിരുന്നാലും നമ്മൾ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരോടൊ, ഭൂമിയിലെ സുഹൃത്തുക്കളോടൊ സംസാരിക്കുന്നതുപോലെ, നമ്മുടെ രഹസ്യങ്ങളും ചിന്തകളും നമുക്ക്  അവരുമായി പങ്കു വയ്ക്കാൻ സാധിക്കുംമെന്ന് പീറ്റർ ക്രീഫ്റ്റ് എഴുതിയ എയ്ഞ്ചൽസ് ആൻഡ് ഡീമൺസ് (Peter Kreeft, Angels and Demons) എന്ന പുസ്തകത്തിൽ പറയുന്നു. കാവൽ മാലാഖമാർക്ക്  നമ്മളെക്കാൾ വളരെ ബുദ്ധികൂർമ്മതയുള്ള മനസ്സും, കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള കഴിവും ഉണ്ട്.

നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ചിന്തകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ലങ്കിലും, അവർ നമ്മളെ നിരീക്ഷിക്കുകയും,  കൂടെ ആയിരുന്നു കൊണ്ട് നമ്മുടെ ചിന്തകൾ ഗ്രഹിക്കാനുള്ള അതിമാനുഷിക കഴിവ് അവർക്കുണ്ട്. എന്നിരുന്നാലും നമ്മുടെ കാവൽ മാലാഖയെ  എന്തെങ്കിലും അറിയിക്കണമെങ്കിൽ പ്രാർത്ഥനയിലൂടെ നാം അത് വെളിപ്പെടുത്തണം.

കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയാമോ?

ഈ ചോദ്യം ഇതിനു മുമ്പ് പ്രതിപാദിച്ച ചോദ്യമായി ബന്ധമുള്ളതാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരവും കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയില്ല  എന്നതാണ്. ദൈവം വെളിപ്പെടുത്തി കൊടുക്കാത്തിടത്തോളം കാലം, ഭാവി അവർക്ക് അപ്രാപ്യമാണ്. ദൈവത്തിനു മാത്രമേ നമ്മുടെ ഭാവി അറിയു, കാരണം അവൻ സമയത്തിനും കാലത്തിനും അതീതനാണ്. ഒരു ക്ഷണം കൊണ്ട് എല്ലാ സമയങ്ങളും ദൈവം കാണുന്നു.

അതുപോലെ തന്നെ സാത്താനും ഭാവി അറിയാൻ കഴിവില്ല. മലാഖമാരെ പോലെ ഭാവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രവചനങ്ങൾ നടത്താൻ അവർക്ക് സാധിക്കും,( അധപതിച്ച മാലാഖമാരാണല്ലോ സാത്താൻ) അതൊരിക്കും മറഞ്ഞിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല.

കാര്യങ്ങൾ അവലോകനം ചെയ്യാനും അതുവഴി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാനും സാധിച്ചേക്കും. അതുകൊണ്ടാണ് കൈനോട്ടക്കാരന്റെ അടുത്തു ചെല്ലുമ്പോൾ അയാൾ ഭാവി പ്രവചിക്കുന്നത്  അത് മറഞ്ഞിരിക്കുന്ന അറിവ് വെളിപ്പെടുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പിന്നിലുള്ള സാത്താനികശക്തിയാൽ പൊതുവായ ചില നിരീക്ഷണങ്ങൾ നടത്തുവാനും പ്രവചിക്കാനും സാധിക്കുന്നതുകൊണ്ടാണ്.

“കാവൽ മാലാഖയ്ക്ക് എങ്ങനെ നമ്മളെ സ്വാധീനിക്കാൻ കഴിയും?”

കാവൽ മാലാഖമാർക്ക് നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന വഴികളെപ്പറ്റി പീറ്റർ ക്രീഫ്റ്റ് ചുരുക്കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ചിന്തയുടെ ഒരു വിഷയമെന്ന നിലയിൽ, കാവൽ മാലാഖമാർക്ക് നമ്മളെ ആകർഷിക്കാനും, നമ്മുടെ ജിജ്ഞാസയും ആശ്ചര്യവും ഉത്തേജിപ്പിക്കാൻ കഴിയും. ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകർ എന്ന നിലയിൽ ദൈവത്തിന്റെ സന്ദേശങ്ങളും സത് വാർത്തകളും അവർ നമ്മളെ അറിയിക്കും. ഉദാഹരണങ്ങൾക്ക് സഖറിയായിക്കുണ്ടായ ദർശനം,  പരി. കന്യാകാമറിയത്തിനു ലഭിച്ച മംഗള വാർത്ത, ആട്ടിടയന്മാർക്ക് ലഭിച്ച സന്ദേശം (ലൂക്കാ 1: 11-19, 26-38, 2:8-14) തുടങ്ങിയവ. തിന്മയുടെ അരൂപികൾ നമ്മളെ പ്രലോഭിക്കുമ്പോൾ അവർക്കെതിരെ യുദ്ധം ചെയ്യാനും, അത്ഭുതകരമായി ശാരീരിക ഉപദ്രവങ്ങളിൽ നിന്നു സംരക്ഷിക്കുവാനും കാവൽ മാലാഖമാർക്ക് കഴിയുന്നു.”നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്നു തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ വഹിച്ചുകൊള്ളും.” ( സങ്കീ: 91: 11-12). അപൂർവ്വമായി മലാഖമാർക്ക് നമ്മുടെ ഭാവനയും വിചാരങ്ങളും സ്വാധീനിക്കാൻ കഴിയും .

ചുരുക്കത്തിൽ, നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും, നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, ആവശ്യനേരത്ത് തിരുത്തുകയും ചെയ്യുന്ന ഒരു നല്ല ഇടയന്റെ ചിത്രമാണ് കാവൽ മാലാഖമാർ തരുന്നത്.    ബനഡിക്ട് പതിനാറാമൻ പാപ്പാ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി:” ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ”. നല്ല ചിന്തകളും ഭാവനകളും നൽകി നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിലും, ഒരിക്കലും  സ്വതന്ത്രമായ  നമ്മുടെ  ഇച്ഛാശക്തിയെ മറികടന്ന് ഒരു കാര്യത്തിനും നമ്മളെ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. കാവൽ മാലാഖമാർക്ക് നമ്മളെ സഹായിക്കാം, അതിനായി അവരെ നമ്മൾ അനുവദിക്കണം. തുടർച്ചയായി അവരുടെ നിർദ്ദേശങ്ങളും, പ്രചോദനങ്ങളും  അവഗണിച്ചാൽ പാപകരമായ സാഹചര്യങ്ങളിൽ നിന്നു കാവൽ മാലാഖമാർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല.
കാവൽ മാലാഖമാരുടെ കാവലിനായി നമുക്കും തുറവിയുള്ളവരാകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.