കുടിയേറ്റക്കാരോട് കാരുണ്യമുള്ളവരാകാം: മാര്‍പാപ്പ

ആഗസ്റ്റ് 24-ാം തീയതി മെക്‌സിക്കോയിലെ തമൗലീപ്പാസില്‍ ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്താമെന്ന പ്രത്യാശയില്‍ കുടിയേറിയ 72 പേരുടെ കൂട്ടക്കുരുതിയുടെ 10-ാം വാര്‍ഷികമാണെന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. ആ സംഭവത്തില്‍ ഇന്നും നീതിയും സത്യവും തേടുന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രത്യാശയുടെ യാത്രയില്‍ ജീവന്‍ പൊലിഞ്ഞുപോയ സകല കുടിയേറ്റക്കാരെക്കുറിച്ചും ദൈവം നമ്മോടും കണക്ക് ചോദിക്കുമെന്നും പാപ്പാ എല്ലാവരോടുമായി ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ ആഗോളദിനമായിരുന്നു ആഗസ്റ്റ് 22 ശനി, എന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. വിശ്വാസത്തെപ്രതി ഇന്നും ഏറെ പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. അവര്‍ ധാരാളമുണ്ടെന്നും അതിനാല്‍ ഐക്യദാര്‍ഢ്യത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

മദ്ധ്യ ഇറ്റലിയില്‍ ഏറെ കെടുതികള്‍ വിതച്ച ഭൂകമ്പത്തിന്റെ 4-ാം വാര്‍ഷികവും പാപ്പാ അനുസ്മരിച്ചു. അനേകരുടെ ജീവന്‍ അപഹരിക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത കെടുതിക്ക് ഇരകളായ കുടുംബങ്ങളെ അനുസ്മരിക്കുകയും പ്രത്യാശയോടെ മുന്നോട്ടുപോകാന്‍ മനോഹരമായ ആല്‍പൈന്‍ താഴ്വര ജനതയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

രാജ്യാന്തര ഭീകരാക്രമികളുടെ ഭീഷണിയില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ കാബോ ദെലാഡോയിലെ ജനങ്ങളെ പാപ്പാ വീണ്ടും ഓര്‍ത്തു. അവരുടെ നാട്ടിലെ പ്രകൃതിസ്രോതസ്സ് കൈക്കലാക്കുവാനുള്ള ഈ പരാക്രമികളുടെ കൈകളില്‍ നിന്ന് പാവപ്പെട്ട ജനതയെ മോചിക്കുവാന്‍ അവരെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.