പൊന്ന്, മീറ, കുന്തുരുക്കം

ജിന്‍സി സന്തോഷ്‌

കിഴക്കു നിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി. “അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയർപ്പിച്ചു” (മത്തായി 2:11).

പരമ്പരാഗതമായി രാജാക്കന്മാർക്ക് സമർപ്പിച്ചു വന്നിരുന്ന പൊന്ന്
യേശുവിന്റെ രാജത്വത്തെ സൂചിപ്പിച്ചു.

ആരാധനയ്ക്ക് ദേവാലയത്തിൽ ഉപയോഗിച്ചിരുന്ന കുന്തിരിക്കം അവന്റെ നിത്യപൗരോഹിത്യത്തെ സൂചിപ്പിച്ചു.

അഭിഷേകത്തിന്റെ തൈലവും മരിച്ചവരെ അടക്കം ചെയ്യാനുപയോഗിച്ചിരുന്നതുമായ മീറ അവന്റെ പ്രവാചകത്വത്തെയും അവന്റെ മരണത്തെയും സൂചിപ്പിച്ചു.

ആരാധനയ്ക്ക് സമർപ്പണം എന്നൊരു അർത്ഥം കൂടിയുണ്ട് എന്ന് വചനം പഠിപ്പിക്കുന്നു. നമ്മുടെ ആരാധനയും ക്രിസ്തുവിനു മാത്രം അവകാശപ്പെട്ടതാണ്. കാരണം, അവൻ നമുക്കുവേണ്ടി മനുഷ്യാവതാരം ചെയ്തവനാണ്. നമുക്കുവേണ്ടി പീഡകളേറ്റവനും കുരിശിലേറി അവസാന തുള്ളി രക്തം വരെയും ചിന്തിയവൻ. വീണ്ടും നമ്മുടെ വിമോചനത്തിനായി ഉയിർത്തെഴുന്നേറ്റവൻ. വാനമേഘങ്ങളിൽ നമുക്കായി സ്വർഗ്ഗത്തിൽ ഇടമൊരുക്കുന്നവൻ. ഒടുവിലിതാ, അന്ത്യകാലത്ത് വീണ്ടും വന്ന് നമ്മെ അവനോടൊപ്പമായിരിക്കാൻ കൂട്ടിക്കൊണ്ടു പോകുന്നവനും അവൻ തന്നെ.

പൊന്ന്, മീറ, കുന്തുരുക്കം എന്നീ കാഴ്ച്ചകളുമായി വന്ന ജ്ഞാനികൾക്കും കാഴ്ച്ചയർപ്പിക്കാൻ വകയില്ലാതെ എത്തിയ ആട്ടിടയന്മാർക്കും തുല്യപരിഗണന നൽകിയ ഇടമാണ് ക്രിസ്തുവിന്റെ കാലിത്തൊഴുത്ത്. അവന്റെ പിറവിയുടെ ഓർമ്മകൾ ആഘോഷമാക്കുമ്പോൾ നീയും മറക്കരുത് സഹജരെ വലുപ്പചെറുപ്പമില്ലാതെ ചങ്കോട് ചേർത്തുപിടിക്കാൻ…

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.