ബാല്യത്തിന്റെ ഇടവഴിയിലൂടെ പിച്ചവച്ച് നടന്നപ്പോള്‍ പ്രിയപ്പെട്ടവര്‍ വാരിയെടുത്ത് നെഞ്ചോടുചേര്‍ത്തുവെച്ച് പറഞ്ഞു: നീ ഞങ്ങളുടെ സ്വന്തമാണ്. ശരിയാണ്, നമ്മളെല്ലാം ആരുടെയൊക്കെയോ സ്വന്തമാണ്. ഇടവഴികളിലൂടെയുള്ള ഈ യാത്രയില്‍ ആരെയൊക്കെയോ സ്വന്തമാക്കാന്‍, ആരുടെയൊക്കെയോ സ്വന്തമാകാന്‍ നമ്മള്‍ ശ്രമിക്കുന്നു.
പിന്നെ ഒരുനാളില്‍ വെളിപാടുപോലെ ആ സത്യം മനസ്സില്‍ തെളിഞ്ഞുവരുന്നു. നമ്മള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചവരൊക്കെ മറ്റേതോ വഴികളിലൂടെ ദൂരേയ്ക്കുപോയി എന്ന കാര്യം… നമ്മളെ സ്വന്തമാക്കാന്‍ ശ്രമിച്ചവര്‍ക്ക് നമ്മളും കാലത്തിന്റെ ഏതോ വളവുകളില്‍വച്ച് അന്യരായിത്തീര്‍ന്നിരിക്കുന്നു. അറിയാതെ കണ്ണുകള്‍ മുകളിലേയ്ക്ക് ഉയരുകയായി. അവിടെ ദൂരെ, മേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും അപ്പുറത്തുനിന്ന് ഒരു സ്വരം: നീ എന്റെ സ്വന്തമാണ്.’
ദൈവത്തിന്റെ സ്വന്തമാണ് എന്ന ചിന്ത നല്‍കിയ ആനന്ദത്തില്‍ മുഴുകവേ വീണ്ടും വെളിപാടുകളുടെ പ്രളയം. ദൈവത്തിന്റെ സ്വന്തം മനുഷ്യരുടെയും സ്വന്തമായിരിക്കണം. സഹജരില്‍ നിന്നകന്ന് ദൈവത്തിന്റെ മാത്രം സ്വന്തമാണ് എന്നുപറയുന്നത് സ്വാര്‍ത്ഥതയുടെ ആദ്യകിരണമാണ്. അതിനാല്‍ ആദ്യം മനുഷ്യരുടെ സ്വന്തമാകുക, സഹജനെ സ്വന്തമാക്കുക. അപ്പോഴേ ദൈവത്തിന്റെ സ്വന്തം എന്ന പദത്തിന് അര്‍ത്ഥമുണ്ടാകൂ.
ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്