“സെമിനാരിയിൽ പ്രവേശിച്ച നിമിഷം മുതൽ രക്തസാക്ഷികളായി മരിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം” -ഭീകരരിൽ നിന്നും മോചിതരായ വൈദികാർത്ഥികൾ

“സെമിനാരിയിൽ പ്രവേശിച്ച നിമിഷം മുതൽ രക്തസാക്ഷികളായി മരിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം” -ഒക്‌ടോബർ 11-ന്, നൈജീരിയയിലെ കഫൻചാൻ രൂപതയിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ സെമിനാരിയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെടുകയും ശേഷം മോചിതരാവുകയും ചെയ്ത വൈദികാർത്ഥികളുടെ വാക്കുകളാണിത്. ചാപ്പലിൽ പ്രാർത്ഥിക്കുകയായിരുന്ന സെമിനാരിക്കാരെ ജിഹാദികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അവരെ ഭയപ്പെടുത്താൻ പലതവണ ആകാശത്തേക്ക് വെടിയുതിർത്ത ശേഷം തട്ടിക്കൊണ്ടു പോകുകയും 48 മണിക്കൂറോളം തടങ്കലിലാക്കുകയും ചെയ്തു. അതിനുശേഷം വിട്ടയച്ചു.

“തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികാർത്ഥികൾ ഭയമില്ലാതെയാണ് തടങ്കലിൽ കഴിഞ്ഞത്. അവർ വായ തുറക്കാതെ പ്രാർത്ഥിച്ചു. ചുണ്ടുകൾ മാത്രം അനക്കി ഒരുമിച്ച് ജപമാല ചൊല്ലി. തട്ടിക്കൊണ്ടുപോയവർ ഭയപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ, മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ട് സെമിനാരിയിലേക്ക് വിളിച്ചു. ചർച്ചകൾ നടന്നെങ്കിലും സഭ മോചനദ്രവ്യം നൽകിയില്ല. ഒടുവിൽ അവരെ വിട്ടയക്കാൻ തീരുമാനിച്ചു. ദൈവം തന്റെ ജനത്തെ മറക്കുന്നില്ലെന്ന് മാത്രമേ നമുക്ക് പറയാൻ കഴിയൂ, ”ഫാ. ഫാവേ പറയുന്നു.

ഒക്ടോബർ 13 ബുധനാഴ്ച വൈകുന്നേരം 7:30 ന്, തട്ടിക്കൊണ്ടുപോയവർ മൂന്ന് യുവാക്കളെ എവിടെയാണ് വിട്ടയച്ചതെന്ന് സെമിനാരിയുടെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചു. ആ ഫോൺ സന്ദേശം ലഭിച്ചപ്പോൾ, തങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുപോലും ചിന്തിക്കാതെ സെമിനാരിയിലെ ഉത്തരവാദിത്തപ്പെട്ടവരെല്ലാം രണ്ട് കാറുകളിലായി എത്തുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ കരയാൻ തുടങ്ങി. അവർ കാടിന് നടുവിൽ ആയിരുന്നു. ദൈവത്തിന് നന്ദി, എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങളെ സഹായിക്കാൻ ഒരു സായുധ പോലീസുകാരൻ ഉണ്ടായിരുന്നു. ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയിൽ തിരിച്ചെത്തിയ മൂന്ന് സെമിനാരിക്കാരെയും പ്രാർത്ഥനകളും പാട്ടുകളും ആലിംഗനങ്ങളും നൽകി സ്വീകരിച്ചു.

ഈ മൂന്ന് സെമിനാരിക്കാരും മോചിതരായി മടങ്ങിയെത്തിയപ്പോൾ, സെമിനാരിയിൽ പ്രവേശിച്ച നിമിഷം മുതൽ രക്തസാക്ഷികളായി മരിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം എന്ന് അവർ വെളിപ്പെടുത്തി. അതുകൊണ്ടാണ് സുവിശേഷത്തിനു വേണ്ടി ജീവൻ നൽകാനും വിശ്വാസം പ്രചരിപ്പിക്കാനും അവർ തയ്യാറായത്.

ഇതുകൂടാതെ, ഈ തട്ടിക്കൊണ്ടുപോകൽ, ക്രിസ്റ്റോ റേയുടെ ബാക്കി സെമിനാരിക്കാരെ ഭയത്തിൽ നിന്നു മോചിപ്പിച്ചു. അവിടെ അവരുടെ രൂപീകരണം തുടരാനുള്ള അവരുടെ വിശ്വാസം ശക്തിപ്പെടുത്തി. തീവ്രവാദികളുടെ ആക്രമണം മൂലം നൈജീരിയയിലെ ചില സെമിനാരികൾ അടച്ചുപൂട്ടേണ്ടിവന്നു. യുവാക്കളുടെ സുരക്ഷയെ മാനിച്ചു കൊണ്ടായിരുന്നു ഇത്. തുടർച്ചയായുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സെമിനാരിക്കാരുടെ പരിശീലനം ഉറപ്പ് നൽകാൻ കഴിയാഞ്ഞതിനാലാണ് സെമിനാരികൾ പൂട്ടേണ്ടി വന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട ഈ യുവാക്കൾക്ക് ഇത്ര ശക്തമായ വിശ്വാസമുണ്ടെങ്കിൽ നമുക്കും സെമിനാരിയിൽ താമസിച്ച് ഞങ്ങളുടെ രൂപീകരണം തുടരാം എന്ന് ഫാ. ഫാവേ മറ്റ് സെമിനാരിക്കാർക്ക് ഉറപ്പ് നൽകി.

ബോക്കോ ഹറാം പോലുള്ള ജിഹാദി ഗ്രൂപ്പുകൾ നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെ നിരന്തരം നടത്തുന്ന ആക്രമണങ്ങൾ വൈദികാർത്ഥികളിൽ ഭയം ജനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആക്രമണങ്ങളിൽ ഭയന്ന് അവർ തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി ജീവിക്കുന്നത് അവസാനിപ്പിക്കും. അതിന്റെ ആത്യന്തിക ലക്ഷ്യം നൈജീരിയയിൽ ഒരു ഖിലാഫത്ത് സൃഷ്ടിക്കുക എന്നതാണ്. അവിടെ ഇസ്ലാമിക വിശ്വാസത്തിൽ അല്ലാതെ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരില്ല.

ക്രിസ്റ്റോ റേ സെമിനാരിയിൽ സുരക്ഷ വർദ്ധിപ്പിക്കാനും ഇതുപോലുള്ള മറ്റ് തട്ടിക്കൊണ്ടുപോകലുകൾ തടയാൻ സഹകരിക്കണമെന്നും ഫാദർ ഫാവേ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.