കുറവിലങ്ങാട്; 20 വർഷക്കാലം ഒരുമിച്ച് കൈപിടിച്ച് കളിച്ചു നടന്ന പ്രിയ സുഹൃത്തുക്കൾ ഒരുമിച്ചു പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയാണ്. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകാംഗങ്ങളായ കോഴാ ചെന്നേലില്‍ ഡീക്കന്‍ കുര്യാക്കോസും കുറവിലങ്ങാട് കാളിയാര്‍തോട്ടം പുലവേലില്‍ ഡീക്കന്‍ ജെസ്ബിനു നാളെ പൗരോഹിത്യം സ്വീകരിക്കും. നാളെ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയര്‍പ്പിക്കും.
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് എല്‍പി സ്കൂളിലെ ഒന്നാം ക്ലാസില്‍ കുര്യാക്കോസും ജെസ്ബിനും ഒരുമിച്ച് തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ ഒരുമിച്ചുള്ള പൗരോഹിത്യം വരെ എത്തി നിൽക്കുന്നത്. പ്ലസ് ടു പഠനത്തിനിടയില്‍ മാത്രമാണ് ഇരുവരും വേര്‍പിരിഞ്ഞ് നിന്നത്. പത്താംക്ലാസ് വിജയത്തിന് ശേഷം കുര്യാക്കോസ് അങ്കമാലി ലാസലൈറ്റ് സന്യാസ്യാശ്രമത്തിൽ ചേർന്നപ്പോൾ ജെസ്ബിന്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു പഠനത്തിന് ചേര്‍ന്നു. അവധിക്ക് നാട്ടിലെത്തിയ കുര്യാക്കോസ് സെമിനാരിയിലേക്ക് മടങ്ങിയത് ജെസ്ബിനേയും കൂട്ടിയായിരുന്നു. പിന്നീടുള്ള സെമിനാരി ജീവിതവും പഠനവും ഒരുമിച്ചായി.
സന്യാസസഭാ ആസ്ഥാനകേന്ദ്രമായ ഇറ്റലിയിലും പഠനത്തിന്റെ ഭാഗമായി മൈസൂര്‍, ബാംഗ്ലൂര്‍, ഗോവ, മംഗലാപുരം, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഇവർ ഒരുമിച്ചാണ് പഠിച്ചതും സേവനം ചെയ്തതും.
മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ നാളെ (2-1-2018) 9.15ന് പൗരോഹിത്യം സ്വീകരണവും പ്രഥമബലിയര്പ്പണവും നടക്കും. കോഴാ ചെന്നേലില്‍ സി.ടി ജോസഫ് – മേരിക്കുട്ടി ദമ്പതികളുടെ നാല് ആണ്മക്കളില് ഇളയവനാണ് ഡീക്കന്‍ കുര്യാക്കോസ്. പുലവേലില്‍ സെബാസ്റ്റ്യന്‍ – മേരി ദമ്പതികളുടെ മൂന്ന് ആണ്മക്കളില് ഇളയവനാണ് ഡീക്കന്‍ ജെസ്ബിന്‍ എസ്. പുലവേലില്‍.