പറക്കാനുള്ള സ്വാതന്ത്ര്യം

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

“പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി, പറക്കലിന് നിത്യതയുടെ കൈയ്യൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു.

പറക്കല്‍ എന്നും മനുഷ്യന് കൗതുകമേകിയിട്ടുണ്ട്. പക്ഷേ, അത് ഉത്തരവാദിത്വമേറിയതാണ്. വെറുതെ പറക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. അതിന് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.

1. ഭാരമുള്ളതൊന്നും മുകളിലേയ്ക്ക് പോകുന്നില്ല. ഭാരക്കുറവുണ്ടെങ്കില്‍ പറക്കാന്‍ എളുപ്പമായി.
2. ചരടുകള്‍ പറക്കലിന് തടസ്സമാകുന്നു. എത്ര വേഗതയുള്ള പക്ഷിയാണെങ്കിലും ഭൂമിയോട് ബന്ധിക്കപ്പെട്ടിരിക്കുകയാണെങ്കില്‍ അതിന് ഉയരങ്ങളിലേയ്ക്കു പറക്കാനാവില്ല.
3. മഴയും മഞ്ഞും മര്‍ദ്ദവ്യത്യാസങ്ങളുമെല്ലാം പറക്കലിനെ സാരമായി ബാധിക്കുന്നവയാണ്. ഉയര്‍ന്നുപോകുന്തോറും ഈ വ്യത്യാസങ്ങളോട് സമരസപ്പെട്ടുപോകാനുള്ള കഴിവും വര്‍ദ്ധിക്കേണ്ടതുണ്ട്.
4. പറക്കലിന് അത്യന്താപേക്ഷിതമാണ് ഊര്‍ജ്ജം. അത്‌ മതിയാവോളം കരുതുന്നവനാണ് വിവേകി.

സ്വര്‍ഗ്ഗത്തിലേയ്ക്ക് പിടിച്ചുകയറ്റപ്പെട്ടവളാണ് മറിയം. എങ്കിലും പറക്കാനാവശ്യമായ സകല സന്നാഹങ്ങളും ഈ ഭൂമിയില്‍ മറിയം നടത്തിയിരുന്നു. സ്വര്‍ഗ്ഗാരോപണത്തിനുള്ള മുന്നൊരുക്കങ്ങളുടെ കാലമായിരുന്നു മറിയത്തിന്റെ ഈലോക ജീവിതം.

1. ഭാരക്കുറവുണ്ടായിരുന്നതിനാല്‍ മറിയത്തിന് പറക്കാനായി. ‘അഹം ഭാര’വും അതിന്റെ ഉപോത്പന്നങ്ങളും അവളില്‍ തീരെ കാണാനില്ലായിരുന്നു. സ്വയം വിശേഷിപ്പിക്കാന്‍ മറിയം ഉപയോഗിച്ച ഇഷ്ടപദം ‘ദാസി’ എന്നതായിരുന്നല്ലോ (ലൂക്കാ 1:38; 48).

2. ആശാപാശ ബന്ധനങ്ങളില്ലാതിരുന്നതിനാല്‍ മറിയത്തിന് പറക്കാനായി. നിര്‍മലത്വത്തിന്റെ അനന്തവിഹായസ്സുകള്‍ സ്വന്തമാക്കാത്തവന് ആകാശം എന്നും അന്യമാണ്. ‘ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ല’ എന്ന ക്രിസ്തുവചസ്സ് (യോഹ. 17:14). പറക്കല്‍പരിശീലനത്തിന്റെ ആദ്യപാഠങ്ങളിലൊന്നാണ്.

3. മറിയത്തിന്റെ ആത്മീയോത്കര്‍ഷത്തിന്റെ പറക്കല്‍ അനുഭവങ്ങളില്‍പോലും പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായി. പന്ത്രണ്ടുകാരന്റെ വാക്കുകള്‍ മനസ്സിലാകാത്ത അമ്മ മുനിയാകാനാണല്ലോ തീരുമാനിച്ചത്. പുത്രന്റെ സഹനവും മരണവും കര്‍തൃദാസിയെ തളര്‍ത്തിയിരിക്കില്ല എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? പക്ഷേ, ഈ മര്‍ദ്ദവ്യതിയാനങ്ങളിലും മഞ്ഞിലും മഴയിലും ചാരമേഘത്തിലും അവളുടെ പറക്കല്‍ നിന്നുപോയില്ല. സര്‍വ്വസംഗപരിത്യാഗിയായ ഒരു മുനിയെ തടയാന്‍ ഒന്നിനുമാവില്ലല്ലോ.

4. ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും അക്ഷയനിധിയായിരുന്നു പരിശുദ്ധ മറിയം. അതിനാല്‍ അവളുടെ പറക്കല്‍ ആയാസരഹിതവും അവിസ്മരണീയവുമായി. പ്രാരംഭശൂരത്വത്തിന്റെ ഇന്ധനക്കമ്മിയില്‍ ആരംഭിക്കുന്ന സംരംഭങ്ങളൊന്നും ശാശ്വതമല്ല.

മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും കൂടിയാണ്. ആകസ്മികമല്ല ഈ ഏകത. ഭാരതം പറക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ടെന്നു ഞാന്‍ കരുതുന്നു. ഗാന്ധിജിയുടെ സ്വപ്നം ഭാരരഹിതവും ബന്ധനവിമുക്തവും സമത്വസുന്ദരവും ആത്മീയോര്‍ജ്ജപ്രദീപ്തവുമായ ഒരു ഭാരതമായിരുന്നു. സ്വാതന്ത്ര്യച്ചിറകിലേറിയുള്ള ഭാരതത്തിന്റെ പറക്കലിന് പ്രായം 75. നമ്മുടെ മംഗള്‍യാന്‍ ഇപ്പോഴും അന്വേഷണപാതയിലാണ്.

“… സ്വാതന്ത്ര്യസ്വര്‍ഗ്ഗത്തിലേയ്ക്ക്, അല്ലയോ പിതാവേ, ഭാരതീയരെ സ്വന്തം കൈകൊണ്ട് നിര്‍ദ്ദയം കരുപ്പിടിപ്പിച്ച് ഉന്മുഖരാക്കിത്തീര്‍ക്കണമേ” എന്ന് ടാഗോറിനൊപ്പം നമുക്കും പാടിയേ തീരൂ. ഏവര്‍ക്കും നല്ല പറക്കല്‍ നേരുന്നു!

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.