ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി റോമില്‍നിന്നുള്ള വിമാനയാത്രയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയോടുള്ള സ്നേഹം തുറന്ന് പറഞ്ഞു. ‘ഐ ലവ് ഇന്ത്യ’ എന്ന് യാത്രക്കിടയിൽ പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യയെ സ്നേഹിക്കുന്നു എന്ന വാക്കുകൾ ദക്ഷിണേഷ്യയിലേക്കുള്ള യാത്രയില്‍ ഇന്ത്യ ഉള്‍പ്പെടാതെ പോയതിന്റെ സൂചനകൾ നൽകുന്നതായിരുന്നു.
ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുളള തന്റെ ആഗ്രഹം മാർപാപ്പ നേരത്തേ പരസ്യമായി അറിയിച്ചിരുന്നു. എന്നിട്ടും ഇന്ത്യയിലെ സര്‍ക്കാര്‍ മുൻകൈ എടുക്കാത്തതുമൂലമാണ് പാപ്പയുടെ സന്ദർശനം വൈകുന്നത്. ലോകം മുഴുവന്‍ ജാതി, മത ഭേദമില്ലാതെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ താത്പര്യക്കുറവ് കാട്ടിയ ഏക രാജ്യം ഇന്ത്യയാകുമെന്നാണ് ജര്‍മന്‍കാരനായ മുതിര്‍ന്ന പത്രപ്രവര്ത്തകൻ റോളണ്ട് പറഞ്ഞത്.
ഇന്ത്യയിലും ബംഗ്ലാദേശിലും 2017ല്‍ സന്ദര്‍ശനം നടത്താനായിരുന്നു പാപ്പയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപിത പരിപാടി. ഇന്ത്യാ സന്ദര്‍ശനം ഏതാണ്ട് തീര്‍ച്ചയാണെന്നു വരെ മാര്‍പാപ്പ തന്നെ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തതാണ്. എന്നാല്‍ യുപി, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പേരിൽ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിച്ചത് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.