വത്തിക്കാൻ സിറ്റി: സിറിയയിലെ അരങ്ങേറുന്ന അതിക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന് ആഹ്വാനം ചെയ്തു മാർപാപ്പയുടെ ഇൗസ്റ്റർ സന്ദേശം. ഉയിർപ്പു തിരുനാൾ രാത്രിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിലുള്ള കുർബാനയ്ക്ക് വത്തിക്കാനിൽ പതിനായിരങ്ങളാണ് ഒത്തുചേർന്നത്. യുദ്ധവും ക്ഷാമവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം ദുരിതം അനുഭവിക്കുന്നവരെ മാർപാപ്പ തന്റെ ഉൗർബി എത് ഒാർബി (നഗരത്തിനും ലോകത്തിനുമുള്ള) സന്ദേശത്തിൽ അനുസ്മരിച്ചു.
സിറിയയിലും യുക്രെയിനിലും ആഫ്രിക്കയിലെ പ്രശ്നബാധിത രാജ്യങ്ങളിലും കഴിയുന്നവരെ മാർപാപ്പ പ്രാർഥനയിൽ അനുസ്മരിച്ചു. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരെയും അഭയാർഥികളെയും സംരക്ഷിക്കണമെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. കുരിശിൽ തറച്ച യേശുവിനെ കാണാൻ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചുകൊണ്ടായിരുന്നു മാർപാപ്പയുടെ വാക്കുകൾ.
മനുഷ്യനിലെ നന്മയും മഹത്വവും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പാടില്ലെന്നും മാർപാപ്പ ഓർമിപ്പിച്ചു. അഴിമതി ലോകത്തുനിന്നു തുടച്ചു നീക്കണം. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരെയും അഭയാർഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോകേണ്ടത്- മാർപാപ്പ ആഹ്വാനം ചെയ്തു. സിറിയയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഉയിർപ്പുതിരുനാൾ ചടങ്ങുകൾ നടന്നത്.
കടപ്പാട് : ദീപിക