വാഴ്ത്തപ്പെട്ട  ഫ്രാന്‍സിസ്‌കോ സ്പിന്‍ല്ലിയുടെ മധ്യസ്ഥതയില്‍ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ശിശു

വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ്‌കോ സ്പിന്‍ല്ലിയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതമാണ് അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ ഒരു കുഞ്ഞിനു ജീവന്‍ തിരികെ കിട്ടിയത്. 2017 ഏപ്രില്‍ മാസമാണ് അത്ഭുതകരമായ ആ സംഭവം നടന്നത്.

കിന്‍ഷാസയിലെ ആശുപത്രിയില്‍ ഏപ്രില്‍ 25 നാണ് കുഞ്ഞു ജനിക്കുന്നത്. സുഖ പ്രസവം ആയതിനാല്‍ മൂന്നാം ദിവസം അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. വീട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ അമ്മയുടെ കയ്യില്‍  നിന്ന് ആകസ്മികമായി കുഞ്ഞു താഴെ വീഴുകയും ആന്തരിക രക്ത സ്രാവം രൂക്ഷമാവുകയും ചെയ്തു. ഉടനടി ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ എത്രയും വേഗം കുഞ്ഞിനു ബ്ലഡ് മറ്റെണ്ടാതായി വന്നു. ജനിച്ചു വെറും മൂന്നു ദിവസം മാത്രമായ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും സാധ്യമായിരുന്നില്ല. ജനിച്ചയുടനെയുള്ള കുഞ്ഞുങ്ങളുടെ രക്തക്കുഴലുകള്‍ വളരെ നേര്‍ത്തവയാണ്.

ഓരോ നിമിഷം കഴിയും തോറും കുഞ്ഞു മരണത്തിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഈ അവസ്ഥയില്‍ ഏതെങ്കിലും ചെയ്യാന്‍ കഴിയുന്ന, സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേയ്ക്കു കുഞ്ഞിനെ മാറ്റുവാന്‍ തീരുമാനിച്ചു. കുഞ്ഞിന്റെ അവസ്ഥ മനസിലാക്കിയ മറ്റേണിറ്റി വാര്‍ഡിലെ  സി. അടലിന്‍ തന്റെ കോണ്‍ഗ്രിഗേഷനില്‍ വിവരം അറിയിക്കുകയും വാഴ്ത്തപ്പെട്ട  ഫ്രാന്‍സിസ്‌കോ സ്പിന്‍ല്ലിയുടെ മധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ആദ്ദേഹത്തോടുള്ള നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ തുടങ്ങി. ഒപ്പം തന്നെ പുണ്യവാന്റെ ഒരു ചിത്രം കുഞ്ഞിനെ കിടത്തിയിരുന്ന ഷീറ്റിനടിയില്‍ സൂക്ഷിക്കുകയും ചെയ്തു.

തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ അവസാന പരിശോധനയില്‍ കുഞ്ഞിന്റെ ഞരമ്പുകള്‍ ഒരു മുതിര്‍ന്ന വ്യക്തിയുടെ ശരീരത്തിലെ ഞരമ്പുകള്‍ പോലെ കാണപ്പെടുകയും രക്തം മാറ്റുവാന്‍ കഴിയുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞു കരയുകയും ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയും ചെയ്തു. ഇതു ഒരു അത്ഭുതമായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.

വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ്‌കോ സ്പിന്‍ല്ലിയെ ഈ ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.